ന്യൂഡൽഹി: 2012-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം മന്ത്രിസഭയിലെ ചില അംഗങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുണ്ടായ വാക്പോരിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അതീവ ദുഃഖിതനായിരുന്നുവെന്ന് വെളിപ്പെടുത്തൽ. "അങ്ങനെയൊക്കെയാണ് നിങ്ങൾ കരുതുന്നതെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും" എന്ന് മൻമോഹൻ സിംഗ് തന്നോട് പറഞ്ഞതായി മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ്‌വൈ ഖുറേഷിവെളിപ്പെടുത്തുന്നു. ഖുറേഷിയുടെ പുറത്തിറങ്ങാനിരിക്കുന്ന 'ഇന്ത്യ ആൻഡ് ഐ: എ ഹണ്ട്രഡ് മെമ്മറീസ്, നോട്ട് എ മെമ്മോയർ' (India and I: A Hundred Memories, Not a Memoir) എന്ന പുസ്തകത്തിലാണ് ഈ നാടകീയ സംഭവങ്ങൾ വിവരിക്കുന്നത്.
അധികാരത്തിലെത്തിയാൽ മുസ്ലീം ജനവിഭാഗങ്ങൾക്കുള്ള തൊഴിൽ സംവരണം 4.5 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കോൺഗ്രസ് ഉയർത്തുമെന്ന് 2012 ജനുവരിയിൽ യു.പിയിലെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ, കേന്ദ്രമന്ത്രിയായിരുന്ന സൽമാൻ ഖുർഷിദ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി ബിജെപി കമ്മീഷനെ സമീപിച്ചു.തുടർന്ന് ഖുർഷിദിനെ കമ്മീഷൻ പരസ്യമായി ശാസിച്ചു. മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം കമ്മീഷന് സ്വീകരിക്കാവുന്ന ഏറ്റവും ശക്തമായ നടപടിയായിരുന്നു ഇത്. ഈ നടപടിയെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ കടുത്ത ഭാഷയിൽ വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ 'അഹങ്കാരി'യായി മാറിയെന്നായിരുന്നു ചില നേതാക്കളുടെ ആക്ഷേപം.
ഒരു ഔദ്യോഗിക ചടങ്ങിനിടെ പ്രധാനമന്ത്രിയുടെ അന്നത്തെ പ്രസ് സെക്രട്ടറി ഹരീഷ് ഖാരെയെ കണ്ട ഖുറേഷി, കോൺഗ്രസ് നേതാക്കളുടെ ഈ മോശം പെരുമാറ്റത്തിലുള്ള തന്റെ ആശങ്കയും വിയോജിപ്പും അറിയിച്ചു. ഹരീഷ് ഖാരെ ഈ വിവരം അപ്പോൾത്തന്നെ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.പിറ്റേദിവസം തന്നെ മൻമോഹൻ സിംഗ് ഖുറേഷിയെ നേരിട്ട് ഫോണിൽ വിളിച്ചു: ഖുറേഷി ജി, എനിക്ക് നിങ്ങളെ അടിയന്തിരമായി ഒന്ന് കാണാൻ സാധിക്കുമോ? എന്ന ചോദ്യമായിരുന്നു പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. തുടർന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ മൻമോഹൻ സിംഗ് പറഞ്ഞു: "ഹരീഷ് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എന്നോട് വ്യക്തമാക്കി. അങ്ങനെയൊക്കെയാണ് നിങ്ങൾ കരുതുന്നതെങ്കിൽ, ഞാൻ ആത്മഹത്യ ചെയ്യും."
പ്രധാനമന്ത്രിയുടെ ഈ അപ്രതീക്ഷിത വാക്കുകൾ കേട്ട് താൻ പൂർണ്ണമായും നിശബ്ദനായിപ്പോയെന്ന് ഖുറേഷി എഴുതുന്നു. തന്റെ പരാതി ചില മന്ത്രിമാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചായിരുന്നുവെന്നും അദ്ദേഹത്തെക്കുറിച്ചായിരുന്നില്ലെന്നും താൻ പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി ഖുറേഷി പറയുന്നു. തന്റെ മന്ത്രിമാർ കമ്മീഷനെതിരെ നടത്തിയ ഇത്തരം പരാമർശങ്ങളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ മൻമോഹൻ സിംഗ്, സംഭവത്തിൽ കമ്മീഷനോട് ആഴത്തിലുള്ള ഖേദം പ്രകടിപ്പിച്ചതായും ഖുറൈശി പുസ്തകത്തിൽ ഓർമ്മിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates