മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ യുവ വനിതാ ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. കേസിലെ നിര്‍ണായക തെളിവായ ആത്മഹത്യ കുറിപ്പിലെ കയ്യക്ഷരം മരിച്ച ഡോക്ടറുടേതല്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഡോക്ടറുടെ സഹോദരിയാണ് വെളിപ്പെടുത്തലിന് പിന്നില്‍. കൈപ്പത്തിയില്‍ കണ്ടെത്തിയ കുറിപ്പില്‍ പേര് പരാമര്‍ശിച്ച് പൊലീസുകാരനും ടെക്കിയും ഉള്‍പ്പെടെ പൊലീസിന്റെ പിടിയിലായതിന് പിന്നാലെയാണ് പുതിയ വെളിപ്പടുത്തല്‍.
യുവ ഡോക്ടറുടെ കൈപ്പത്തിയില്‍ കണ്ടെത്തിയ കുറിപ്പ് മറ്റാരോ എഴുതിയതാണെന്നാണ് സഹോദരിയുടെ പ്രതികരണം. യുവതിയുടെ മരണം സംബന്ധിച്ച കേസ് വഴിതിരിച്ചുവിടാന്‍ മനപ്പൂര്‍വം ശ്രമങ്ങള്‍ നടക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് കേസില്‍ പുതിയ വെളിപ്പെടുത്തലുകൾ വരുന്നത്. അതേസമയം, ഡോക്ടറുടെ മരണം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിച്ചിട്ടുണ്ട്. സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പുതിയ വെളിപ്പെടുത്തലിനെ കുറിച്ചുള്‍പ്പെടെ വിശദമായ അന്വേഷണം വേണെമെന്ന് ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം രംഗത്തെത്തി. പാര്‍ട്ടി നേതാവ് സുഷമ അന്ധാരെ നടത്തിയ വാര്‍ത്താസമ്മേളനത്തിനും ബന്ധുക്കള്‍ ഉര്‍ത്തിയ ആക്ഷേപം ആവര്‍ത്തിച്ചു. മരിച്ച ഡോക്ടര്‍ നേരത്തെ പൊലീസിലും തന്റെ സീനിയര്‍ ഡോക്ടര്‍ക്കും നല്‍കിയ പരാതിയിലെ കയ്യക്ഷരമല്ല, കൈപ്പത്തിയില്‍ കണ്ടെത്തിയ കുറിപ്പിലെന്നാണ് ശിവസേന നേതാവിന്റെ ആക്ഷേപം.
കേസിന്റെ ഇതുവരെയുള്ള പുരോഗതിയില്‍ ദുരൂഹതയുണ്ടെന്നാണ് സുഷമ അന്ധാരെയുടെ പരാമര്‍ശം. ' യുവതിയുടേതെന്ന് പറയുന്ന കൈയ്യക്ഷരങ്ങള്‍ പൊരുത്തപ്പെടുന്നില്ല. ഡോക്ടറുടെ മരണശേഷം ആരോ അവരുടെ കൈപ്പത്തിയില്‍ എഴുതിയിരിക്കാം എന്ന സംശയം ബലപ്പെടുന്നു. കേസിലെ പ്രതികളായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ പ്രശാന്ത് ബങ്കറും പൊലീസ് ഇന്‍സ്പെക്ടര്‍ ഗോപാല്‍ ബദാനെയും ഒളിവില്‍ പോയ ശേഷം പൊലീസിന് മുന്നില്‍ കീഴടങ്ങിയ രീതി സംശയാസ്പദമാണ്. കുറ്റവാളികളെ സംരക്ഷിക്കാന്‍ വ്യക്തമായ പദ്ധതി നടക്കുന്നുണ്ട് ' എന്നും അന്ധാരെ ആരോപിച്ചു. ബിജെപി നേതാവും മുന്‍ എംപിയുമായ രഞ്ജിത് സിങ്ങിന്റെ പേര് കേസുമായി ബന്ധപ്പെട്ട ഉയര്‍ന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി.
മരണ ശേഷവും വനിത ഡോക്‌റെ അപമാനിക്കാന്‍ ശ്രമങ്ങളുണ്ടായെന്നും ശിവസേന നേതാവ് ആരോപിച്ചു. ഡോക്ടറെ അവരുടെ കുടുംബപ്പേര്, ജന്മസ്ഥലം, ജാതി എന്നിവ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം നടത്തണമെന്നാണ് ശിവസേന നേതാവിന്റെ ആവശ്യം. അതേസമയം, കേസിലെ പ്രതിയായ പൊലീസുകാരന്റെ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിനായില്ലെന്നും ആക്ഷേപം ശക്തമാണ്.
ആത്മഹത്യ ചെയ്ത യുവ വനിത ഡോക്ടറുടെ കുറിപ്പില്‍ പേരുള്ള സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറും ഡോക്ടര്‍ താമസിച്ചിരുന്നു വീടിന്റെ ഉടമസ്ഥന്റെ മകനുമായ പ്രശാന്ത് ബങ്കാറിനെ വെള്ളിയാഴ്ച രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ കുറിപ്പില്‍ പറയുന്ന ഗോപാല്‍ ബദ്നെയും പിടിയിലായത്. ഗോപാല്‍ ബദ്നെ ഫാല്‍ട്ടണ്‍ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates