ഗൂഡല്ലൂർ: ആനയെ തീ കൊളുത്തിക്കൊന്ന ക്രൂരതയ്ക്ക് പിന്നിൽ റിസോർട്ട് ഉടമകൾ. തമിഴ്നാട് മസിനഗുഡിയില്‍ പെട്രോള്‍ നിറച്ച ടയര്‍ എറിഞ്ഞ് പൊള്ളലേല്‍പ്പിച്ച കാട്ടാനയാണ് ദാരുണമായി ചരിഞ്ഞത്. കാട്ടാനയെ തീകൊളുത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് അന്വേഷണം കടുത്തതും അറസ്റ്റ് നടന്നതും.
റിസോര്‍ട്ട് ഉടമകളായ പ്രശാന്ത്, റെയ്മണ്ട് ഡീന്‍ എന്നിവരാണ് അറസ്റ്റിലായത്. റിക്കി റിയാന്‍ എന്നയാളെക്കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ നവംബറിലാണ് അതിക്രമം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ആന കാടുകയറാതെ ജനവാസ മേഖലയില്‍ തുടരുകയായിരുന്നു. മയക്കുവെടിവച്ച് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചരിഞ്ഞത്.
ഗുരുതരമായി പരുക്കേറ്റ നിലയില്‍ മസിനഗുഡി- സിങ്കാര റോഡില്‍ ഈ കാട്ടാനയെ കഴിഞ്ഞയാഴ്ച വനംവകുപ്പ് കണ്ടെത്തിയിരുന്നു.
ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ് അവശയായിരുന്നു ആന. മുറിവേറ്റ ഭാഗത്തുനിന്നു രക്തവും പഴുപ്പും ഒഴുകുന്നുണ്ടായിരുന്നു. കടുവയോ മറ്റോ ആക്രമിച്ചതാകാമെന്നാണു കരുതിയിരുന്നത്.
തീപിടിച്ച തലയുമായി കാട്ടാന തിരിഞ്ഞോടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് ആനയ്ക്കു പരുക്കേറ്റതെങ്ങനെയെന്നു വ്യക്തമായത്. ദിവസങ്ങള്‍ക്കു മുന്‍പ് മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഒരു ദിവസം മുഴുവന്‍ ഈ ആന ഇറങ്ങിനിന്നതു കണ്ടവരുണ്ട്. വേദന രൂക്ഷമാകുമ്പോഴാണ് ആന വെള്ളത്തിലിറങ്ങുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates