ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലും ശിവസേനയിലും (UBT) ബി.ജെ.പി അടുത്തിടെ ഉണ്ടാക്കിയ പിളർപ്പുകൾ പ്രതിപക്ഷ സഖ്യത്തെ ഒട്ടും ബാധിക്കില്ലെന്നും, വരാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ മണ്ഡല പുനർനിർണ്ണയ ബില്ല്വീണ്ടും അവതരിപ്പിച്ചാൽ പ്രതിപക്ഷം അതിനെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്നും കോൺഗ്രസ്. ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങൾ പുനർനിർണ്ണയിക്കുന്നതിനും രാജ്യത്തുടനീളമുള്ള രാഷ്ട്രീയ പ്രാതിനിധ്യം പരിഷ്കരിക്കുന്നതിനുമുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ഭരണഘടന ഭേദഗതി ബില്ല് പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷംസഭയിൽ നേടിയെടുക്കാൻ എൻഡിഎ സർക്കാരിനെ പ്രതിപക്ഷം അനുവദിക്കില്ലെന്ന് കോൺഗ്രസ് രാജ്യസഭാ ചീഫ് വിപ്പും ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന പാർലമെന്റ് സമ്മേളനത്തിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ഈ ബില്ല് ലോക്‌സഭയിൽ പരാജയപ്പെട്ടിരുന്നു. അന്ന് ബില്ലിനെ അനുകൂലിച്ച് 298 അംഗങ്ങളും എതിർത്ത് 230 അംഗങ്ങളുമാണ് വോട്ട് ചെയ്തത്.
ബില്ല് പരാജയപ്പെട്ടതിന്റെ കടുത്ത അമർഷത്തിലാണ് ബി.ജെ.പി നേതൃത്വമെന്നും ഇതിന്റെ പ്രതികാരമായാണ് പ്രതിപക്ഷ പാർട്ടികളെ പിളർത്തുന്നതെന്നും ജയറാം രമേശ് ആരോപിച്ചു.
സർക്കാർ ഡിലിമിറ്റേഷൻ ബില്ല് വീണ്ടും സഭയിൽ കൊണ്ടുവരുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. ഇതിനൊപ്പം 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' (One Nation, One Election) ബില്ലും അവർ കൊണ്ടുവന്നേക്കാം. അവർ എന്ത് വേണമെങ്കിലും ചെയ്യാൻ മടിക്കാത്തവരാണ്, എന്നാൽ പ്രതിപക്ഷം അതിനെയെല്ലാം നേരിടാൻ പൂർണ്ണ സജ്ജമാണ്. ടി.എം.സിയിലും ശിവസേനയിലും പിളർപ്പുണ്ടായത് ആശങ്കാജനകമായ കാര്യമാണ്, എന്നാൽ പാർലമെന്റിൽ സർക്കാരിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കാൻ ഞങ്ങൾ അനുവദിക്കില്ല, ജയറാം രമേശ് വ്യക്തമാക്കി.
ഏപ്രിലിൽ ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കാൻ കഴിയാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ക്രുദ്ധനായിരുന്നു. ആ ദേഷ്യം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ടി.എം.സി, ശിവസേന തുടങ്ങിയ കക്ഷികളെ പിളർത്തുന്നത്. പാർട്ടികൾ പിളർത്തിയ ശേഷം അവരുടെ എം.പിമാരെ അംഗീകാരമില്ലാത്ത പാർട്ടികളിലെ അംഗങ്ങളാക്കി മാറ്റുന്ന വലിയ കളികളാണ് ഇപ്പോൾ പാർലമെന്റിൽ നടക്കുന്നത്. ഇത് പൂർണ്ണമായും പ്രതികാര രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടന പൂർണ്ണമായി മാറ്റിയെഴുതുക എന്ന വലിയ അജണ്ടയുടെ ഭാഗമായാണ് ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി ദാഹിക്കുന്നതെന്ന് കോൺഗ്രസ് എം.പി ആരോപിച്ചു. ഡിലിമിറ്റേഷൻ ബില്ലോ അല്ലെങ്കിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പോ നടപ്പിലാക്കുക എന്നത് മാത്രമല്ല അവരുടെ ലക്ഷ്യം. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ തകർക്കുക, സാമൂഹിക നീതി ഉറപ്പാക്കുന്ന നിലവിലെ സംവരണ സംവിധാനങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുക എന്നിവയാണ് ബിജെപിയുടെ യഥാർത്ഥ ലക്ഷ്യം. ഇതിൽ നിന്നും ഒളിച്ചോടാനാണ് അവർ ശ്രമിക്കുന്നത്. ഇതിനായി മുൻപ് അവർ ഉയർത്തിയ '400 പാർ' എന്ന മുദ്രാവാക്യത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം ഇതായിരുന്നുവെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. ഈ നീക്കങ്ങളെ പ്രതിപക്ഷം പാർലമെന്റിൽ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates