ന്യൂഡല്‍ഹി: ഫരിദാബാദില്‍ പൊലീസ് വൻതോതിൽ സ്‌ഫോടകവസ്തു പിടികൂടിയതുമായി ബന്ധപ്പെട്ട് വനിതാ ഡോക്ടര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിയായ ഡോക്ടര്‍ ഷഹീന ഷാഹിദ് ആണ് അറസ്റ്റിലായത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിഭാഗത്തിന്റെ ചുമതലക്കാരിയാണ് ഷഹീനയെന്ന് ഡല്‍ഹി പൊലീസ് സൂചിപ്പിച്ചു. ഡൽഹി സ്ഫോടനവുമായി ഡോക്ടർ ഷഹീന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉല്‍-മോമിനാത്തിന്റെ ഇന്ത്യയിലെ കമാന്‍ഡറാണ് ഡോക്ടര്‍ ഷഹീന ഷാഹിദ്. ലഖ്നൗവിലെ ലാല്‍ ബാഗ് നിവാസിയാണ് ഇവരെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിങ്ങിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്നത് ഡോക്ടര്‍ ഷഹീന ഷാഹിദിന്റെ മേൽനോട്ടത്തിലായിരുന്നു.
പരിശോധനയില്‍ ഡോക്ടര്‍ ഷഹീന ഷാഹിദിന്റെ കാറില്‍ നിന്ന് പൊലീസ് തോക്കും കണ്ടെടുത്തിട്ടുണ്ട്. അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലാണ് ഡോ. ഷഹീനും ജോലി ചെയ്യുന്നത്. ഷഹീന്റെ കൂട്ടാളിയായ കശ്മീരി ഡോക്ടര്‍ മുസമ്മില്‍ ഗ്രാനി എന്ന മുസൈബിന്റെ രണ്ട് വാടകമുറിയില്‍ നിന്നായി 2,900 സ്‌ഫോടക വസ്തുക്കളാണ് കണ്ടെടുത്തത്.
ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹര്‍ ആണ് പാകിസ്ഥാനിലിരുന്ന് ജമാഅത്ത് ഉല്‍-മോമിനാത്ത് സംഘടനയെ നയിക്കുന്നത്. കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനായിരുന്നു സാദിയ അസ്ഹറിന്റെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍. ഇയാള്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates