ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും, മറാഠി മീഡിയം സ്കൂളുകളുടെ മോശം അവസ്ഥയിലും രൂക്ഷവിമർശനവുമായി സുപ്രീംകോടതി ജഡ്ജി. കുംഭമേളയ്ക്കായി ചെലവഴിക്കുന്ന തുകയുടെ 0.1 ശതമാനം വിനിയോഗിച്ചിരുന്നെങ്കിൽ സംസ്ഥാനത്തെ 100 മുതൽ 150 വരെ മറാഠി സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് ജസ്റ്റിസ് പി ബി വരാലെ പറഞ്ഞു.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ശിർപൂരിലെ തന്റെ പൂർവിദ്യാലയത്തിലെ ചടങ്ങിൽ സംബന്ധിക്കുകയായിരുന്നു സുപ്രീംകോടതി ജഡ്ജി. സർക്കാരിന്റെ ധനസഹായവും സമയബന്ധിതമായ പിന്തുണയും നൽകിയിരുന്നെങ്കിൽ നിരവധി സ്കൂളുകൾ അടച്ചുപൂട്ടലിൽ നിന്ന് രക്ഷിക്കാമായിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്‍ വികസനമുണ്ടാകുന്നത് പോലെ വിദ്യാഭ്യാസ മേഖലയിലും നിക്ഷേപം ഉണ്ടാകണമെന്നും ജഡ്ജി വരാലെ പറഞ്ഞു.
കുംഭമേള നടത്തുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനത്തിന് 34,000 കോടി രൂപയും ഇടനാഴി വികസനത്തിന് 11,000 കോടി രൂപയും ചെലവഴിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത്തരം കാര്യങ്ങൾക്ക് പണം ചെലവഴിക്കുന്നതിന് താൻ എതിരല്ല. എന്നാൽ, ഈ തുകയുടെ 0.1 ശതമാനമെങ്കിലും വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവെച്ചിരുന്നെങ്കിൽ 100 മുതൽ 150 വരെ സ്കൂളുകൾ പൂട്ടിപ്പോകുന്നത് തടയാമായിരുന്നുവെന്നും ജസ്റ്റിസ് പി ബി വരാലെ വ്യക്തമാക്കി.
വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ ചെലവ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളുകൾ ആധുനികവൽക്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രൈമറി തലം തൊട്ട് സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളും, ഡിജിറ്റല്‍ സംവിധാനങ്ങളും, മോഡേൺ ലബോറട്ടറികളും നിര്‍ബന്ധമാക്കണം. നിരവധി റസിഡൻഷ്യൽ സ്കൂളുകളുടെ മൊത്തത്തിലുള്ള അവസ്ഥ ഇപ്പോഴും ദയനീയമാണെന്നും ജസ്റ്റിസ് പി ബി വരാലെ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates