Siddaramaiah and D K Shivakumar  
India

കർണ്ണാടകത്തിൽ സിദ്ധരാമയ്യയുടെ രാജി ഗവർണ്ണർ സ്വീകരിച്ചു; പുതിയ മന്ത്രിസഭാ ചർച്ചകൾക്കായി ഡികെയും സിദ്ധരാമയ്യയും ഡൽഹിയിൽ

സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കാൻ ഡികെ ശിവകുമാറിന്റെ തന്ത്രപരമായ നീക്കം. ജൂൺ ഒന്നിന് സത്യപ്രതിജ്ഞ നടക്കുമെന്ന് സൂചന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ബംഗളൂരു: കർണ്ണാടക രാഷ്ട്രീയത്തിലെ നിർണ്ണായക അധികാരക്കൈമാറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവർണ്ണർ താവർചന്ദ് ഗെഹ്‌ലോട്ട് വെള്ളിയാഴ്ച ഔദ്യോഗികമായി സ്വീകരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ 164(1) വകുപ്പ് പ്രകാരം സിദ്ധരാമയ്യയുടെ രാജി സ്വീകരിച്ചതായും അദ്ദേഹം നയിച്ചിരുന്ന മന്ത്രിസഭ ഉടനടി പ്രാബല്യത്തോടെ പിരിച്ചുവിട്ടതായും രാജ്ഭവൻ പുറപ്പെടുവിച്ച പ്രത്യേക വിജ്ഞാപനത്തിൽ ഗവർണ്ണർ വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്ത് പുതിയ ഭരണസംവിധാനം നിലവിൽ വരുന്നതുവരെ മുഖ്യമന്ത്രി പദവിയിൽ താൽക്കാലികമായി തുടരാൻ സിദ്ധരാമയ്യയോട് ഗവർണ്ണർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ, പുതിയ മുഖ്യമന്ത്രിയായി ഉടൻ ചുമതലയേൽക്കുമെന്ന് കരുതപ്പെടുന്ന ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഒന്നിച്ച് ഡൽഹിയിലെത്തി കോൺഗ്രസ് ഹൈക്കമാൻഡുമായി പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ആരംഭിക്കും.

തന്റെ ദീർഘകാലത്തെ രാഷ്ട്രീയ ജീവിതത്തിന്റെ ഒരു പ്രധാന അധ്യായം സിദ്ധരാമയ്യ അവസാനിപ്പിക്കുമ്പോൾ, പാർട്ടിയിലും ഭരണത്തിലും ഉണ്ടാകാനിടയുള്ള അസ്വാരസ്യങ്ങൾ ഒഴിവാക്കാനായി ഡികെ ശിവകുമാർ പുതിയൊരു രാഷ്ട്രീയ ഫോർമുല മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. സിദ്ധരാമയ്യയുടെ രാജിയിൽ അതൃപ്തിയുള്ള അനുയായികളെയും പ്രത്യേകിച്ച് കുറുബ സമുദായത്തെയും ശാന്തരാക്കുന്നതിനായി സിദ്ധരാമയ്യയുടെ മകനും എംഎൽസിയുമായ ഡോ യതീന്ദ്രയെ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി ആക്കാനാണ് ഡി.കെ. ശിവകുമാർ പദ്ധതിയിടുന്നത്. ഭരണത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു 'ഇൻഷുറൻസ്' കൂടിയായാണ് ഡികെ ഈ നീക്കത്തെ കാണുന്നത്. ഹൈക്കമാൻഡ് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റും കേന്ദ്ര നേതൃത്വത്തിലെ പദവികളും സിദ്ധരാമയ്യ നിരസിച്ചുവെങ്കിലും, മകന് ഉപമുഖ്യമന്ത്രി പദം നൽകാനുള്ള രാഹുൽ ഗാന്ധിയുടെയും ഡികെയുടെയും പുതിയ ഫോർമുലയോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചേക്കുമെന്നാണ് അറിയുന്നത്. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിന് മുൻപ് തന്നെ മന്ത്രിസഭയുടെ അന്തിമ രൂപരേഖ തയ്യാറാക്കാനാണ് ഇരുവരുടെയും നീക്കം.

അതേസമയം, ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നതോടെ പുതിയ കെപിസിസി പ്രസിഡന്റ് ആരാകുമെന്നതിലും, മന്ത്രിസഭയിൽ എത്ര ഉപമുഖ്യമന്ത്രിമാർ വേണമെന്നതിലും ചർച്ചകൾ സജീവമാണ്. എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയെയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പുതിയ മന്ത്രിസഭയിൽ വലിയ തോതിൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കെജെ ജോർജ്ജ്, എംബി പാട്ടീൽ, ഡോ ജി പരമേശ്വര, കൃഷ്ണ ബൈരെ ഗൗഡ, സമീർ അഹമ്മദ് ഖാൻ തുടങ്ങിയ മുതിർന്ന നേതാക്കളെ നിലനിർത്തിക്കൊണ്ട് തന്നെ പുതിയ പലരെയും ഉൾപ്പെടുത്തും. സ്പീക്കർ യുടി ഖാദറിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്ന് പരമേശ്വരയെ സ്പീക്കറാക്കാനും ആലോചനയുണ്ട്. ശ്രീനിവാസ് മാനെ, ബികെ ഹരിപ്രസാദ്, സലീം അഹമ്മദ്, തൻവീർ സേട്ട് എന്നിവരാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് പ്രമുഖ പുതുമുഖങ്ങൾ. വരുന്ന തിങ്കളാഴ്ച അതായത് ജൂൺ ഒന്നിന് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബംഗളൂരുവിൽ നടക്കുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി വ്യക്തമാക്കുന്നത്.

Karnataka Governor Thawarchand Gehlot officially accepted Chief Minister Siddaramaiah's resignation on Friday and dissolved the Cabinet under Article 164(1), while Siddaramaiah and his designated successor D.K. Shivakumar reached Delhi to finalize the new Cabinet structure, with reports indicating a plan to induct Siddaramaiah’s son, Dr. Yathindra, as Deputy CM.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ, മോദി ഫോണ്‍ എടുത്ത് കുത്തി'; പരിഹസിച്ച് മുഖ്യമന്ത്രി

ഡോ. എ കൗശിഗന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

'അദ്ദേഹത്തെ കാണാൻ പറ്റിയത് ദൈവത്തിന്റെ അനു​ഗ്രഹം'; വിജയ്‌ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ഇന്ദ്രൻസ്

'തിളങ്ങും പാല്‍ചിരി വിരിയുന്നേ'; സ്‌കൂള്‍ പ്രവേശനോത്സവ ഗാനത്തില്‍ മുഖ്യന്റെ 'പൂക്കി' ചിരിയും

'എനിക്ക് ഇപ്പോഴും ​ഗൂ​ഗിൾ പേ ചെയ്യാൻ അറിയില്ല; മമ്മൂട്ടിയുടെ ആ ചോദ്യം കാരണമാണ് ഞാൻ സ്മാർട്ട് ഫോൺ വാങ്ങിയത്'

SCROLL FOR NEXT