ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ കാണിക്കപ്പണം തട്ടിയെടുത്ത സംഭവത്തെ 'ചന്ദാ ചോരി' മെഗാ അഴിമതിയെന്ന് വിശേഷിപ്പിച്ചു കൊണ്ട് സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സാധാരണക്കാരായ ഭക്തർ തങ്ങളുടെ ജീവിതസമ്പാദ്യത്തിൽ നിന്ന് സമർപ്പിച്ച കോടികളുടെ കാണിക്കപ്പണം അതിശയം ജനിപ്പിക്കുന്ന രീതിയിലാണ് കൊള്ളയടിക്കപ്പെട്ടിരിക്കുന്നത്. ഇത് ഹൈന്ദവ വിശ്വാസത്തോടും ജീവിതരീതിയോടും കാണിച്ച ഏറ്റവും വലിയ വഞ്ചനയാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
നീതിയുടെയും ധർമ്മത്തിന്റെയും പ്രതീകമായാണ് ശ്രീരാമനെ ജനങ്ങൾ ആരാധിക്കുന്നത്. അങ്ങനെയുള്ള പുണ്യഭൂമിയിൽ നടന്ന ഇത്രയും വലിയ അഴിമതി മൂടിവെക്കാൻ ശ്രമിക്കുന്നത് ഭക്തരോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഓർമ്മിപ്പിച്ചു. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ഉന്നതരുടെ മൂക്കിന് താഴെയാണ് അതീവ ആസൂത്രിതമായ ഈ റാക്കറ്റ് പ്രവർത്തിച്ചതെന്ന് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ കൂടിയായ കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ 2020-ൽ രൂപീകരിച്ച പൊതു ട്രസ്റ്റായതിനാൽ ഇതിൽ പ്രധാനമന്ത്രിക്ക് നേരിട്ട് ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്നും കെസി വേണുഗോപാൽ ഓർമ്മിപ്പിച്ചു.
"രാമന്റെ പേരിൽ വോട്ട് പിടിക്കും, പിന്നെ രാമനെത്തന്നെ കൊള്ളയടിക്കും"; കപിൽ സിബൽ
രാമക്ഷേത്ര ഫണ്ട് തട്ടിപ്പിൽ ബിജെപി, വിഎച്ച്പി, ബജ്‌റംഗ്ദൾ സംഘടനകൾക്കെതിരെ കടുത്ത ആക്രമണവുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബലും രംഗത്തെത്തി. ഇവർ രാമന്റെ പേര് പറഞ്ഞ് വോട്ട് വാങ്ങിയ ശേഷം രാമനെത്തന്നെ കൊള്ളയടിക്കുന്ന 'വ്യാജ ഹിന്ദുക്കൾ' ആണെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. യഥാർത്ഥ ഹിന്ദുക്കൾ എന്താണെന്ന് ഇവർക്ക് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
യുപി പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന് പിന്നാലെ ജൂൺ 25-നാണ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നിലവിൽ അറസ്റ്റിലായ എട്ട് പ്രതികളിൽ നിന്ന് 80 ലക്ഷത്തോളം രൂപയും വിദേശ കറൻസികളും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates