മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങിൽ പൊരുത്തക്കേടുണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ കണക്കുകളും വിവിപാറ്റ് സ്ലിപ്പുകളും തമ്മിൽ പൊരുത്തക്കേടില്ലെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഇവിഎം ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷങ്ങൾ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ വിശദീകരണം.
വോട്ടെണ്ണൽ ദിനമായ നവംബർ 23നു ഓരോ അസംബ്ലി മണ്ഡലത്തിലേയും തിരഞ്ഞെടുത്ത 5 പോളിങ് സ്റ്റേഷനുകളിൽ വിവിപാറ്റ് സ്ലിപ്പ് കൗണ്ടിങ് നിരീക്ഷകർക്കും സ്ഥാനാർഥികളുടെ പ്രതിനിധികൾക്കും മുന്നിൽ എണ്ണിയതായി ചീഫ് ഇലക്ഷൻ ഓഫീസർ പറഞ്ഞു. ഇക്കാര്യത്തിൽ സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും പുറപ്പെടുവിച്ച നിയമങ്ങൾ അനുസരിച്ചു തന്നെയാണ് വിവിപാറ്റ് സ്ലിപ്പ് കൗണ്ടിങ് ചെയ്തത്. ഇവിഎമ്മിലെ നമ്പറുകളുമായി ഇവ പൊരുത്തപ്പെടുന്നുണ്ടോ എന്നു നിർബന്ധമായി ഉറുപ്പു വരുത്തണമെന്നും നിയമത്തിലുണ്ട്. ഇതും കൃത്യമായി പാലിച്ചതായി കമ്മീഷൻ വിശദീകരിച്ചു.
288 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള 1440 വിവിപാറ്റ് യൂണിറ്റുകളുടെ സ്ലിപ്പ് കൗണ്ട് അതത് കൺട്രോൾ യൂണിറ്റ് ഡാറ്റയുമായി ഒത്തു നോക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ജില്ലയിൽ നിന്നു ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം വിവിപാറ്റ് സ്ലിപ്പ് എണ്ണവും ഇവിഎം കൺട്രോൾ യൂണിറ്റിലെ എണ്ണവും തമ്മിൽ പൊരുത്തക്കേടൊന്നും കണ്ടെത്തിയില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
നേരത്തെ, ഇവിഎമ്മുകൾ തകരാറിലായതിനെക്കുറിച്ച് പരാതികൾ നിരവധി വന്നതായി ആരോപിച്ച് ശിവസേന ഉദ്ധത് വിഭാഗം രംഗത്തെത്തിയിരുന്നു. ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന ആവശ്യവും അവർ മുന്നോട്ടു വച്ചു. ഇവിഎം ക്രമക്കേടുകൾ നടന്നതായി സംശയമുണ്ടെന്നു എൻസിപി അധ്യക്ഷൻ ശരദ് പവാറും പറഞ്ഞിരുന്നു.
എന്നാൽ, ഇവിഎം ക്രമക്കേട് ആരോപിച്ചുള്ള ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. ക്രമക്കേട് ആരോപിച്ചുള്ള നിരവധി ഹർജികൾ നേരത്തെയും പരിശോധിച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജികൾ തള്ളിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates