മലപ്പുറം: വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വിവാദമായ ‘വിദ്യാർത്ഥി പെരുമാറ്റച്ചട്ടം 2026’ പിൻവലിച്ചതായി അവകാശപ്പെട്ട് എസ്‌എഫ്‌ഐ . ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നിർദേശപ്രകാരം കൊണ്ടുവന്ന പുതിയ ചട്ടം വിദ്യാർത്ഥി രാഷ്ട്രീയത്തിനുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണെന്നാരോപിച്ച് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ കാമ്പസിൽ ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങളുമായും എസ്‌എഫ്‌ഐ പ്രതിനിധികളുമായും നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചതായുള്ള വിവരം പുറത്തുവന്നത്.
കാമ്പസിൽ സമാധാനവും അച്ചടക്കവും ഉറപ്പാക്കുക” എന്ന പേരിൽ അവതരിപ്പിച്ച ചട്ടം യാഥാർത്ഥ്യത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തെ അടിച്ചമർത്താനുള്ള നീക്കമാണെന്നായിരുന്നു വിദ്യാർത്ഥി സംഘടനകളുടെ ആരോപണം. പുതിയ നിയമപ്രകാരം അനുമതിയില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുക, വിദ്യാർത്ഥികളെ സംഘടിപ്പിക്കുക, കൂട്ടംചേരുക, മുദ്രാവാക്യം വിളിക്കുക എന്നിവയെല്ലാം ഗുരുതര അച്ചടക്ക ലംഘനങ്ങളായി കണക്കാക്കുമെന്ന് സർവകലാശാല വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പാർട്ടികളുടെയോ വിദ്യാർത്ഥി സംഘടനകളുടെയോ പേരിൽ മുൻകൂർ അനുമതിയില്ലാതെ പണിമുടക്ക് സംഘടിപ്പിക്കുന്നതും വിലക്കിയിരുന്നു. ചട്ടലംഘനങ്ങൾക്ക് പിഴ, നിർബന്ധിത ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, പുറത്താക്കൽ തുടങ്ങിയ കടുത്ത നടപടികളും കോഡിൽ ഉൾപ്പെടുത്തിയിരുന്നു.
പുതിയ ഉത്തരവിനെതിരെ തിങ്കളാഴ്ച സർവകലാശാല കാമ്പസിൽ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. കാമ്പസിലേക്കുള്ള മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥികൾ സർവകലാശാലയ്ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധയോഗം എസ്‌എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. ആദിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. സുജിൻ അധ്യക്ഷത വഹിച്ചു. പ്രതികരണ ശേഷിയില്ലാത്ത ഒരു വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കാനും, വിദ്യാർത്ഥി പ്രക്ഷോപങ്ങളെ അടിച്ചമർത്താനും ഏർപ്പെടുത്തുന്ന ചട്ടങ്ങൾക്കെതിരെ എസ്എഫ്ഐ ശക്തമായ പ്രതിരോധം തീർക്കും എന്ന് എൻ ആദിൽ സമരം ഉദ്ഘടാനം ചെയ്തു കൊണ്ട് പറഞ്ഞു.
“കോളേജ് രാഷ്ട്രീയം അവകാശങ്ങൾക്കായുള്ള ജനാധിപത്യ പോരാട്ടമാണ്. അതിനെ നിയന്ത്രിക്കാനുള്ള ശ്രമം കേരളത്തിന്റെ ജനാധിപത്യ പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണ്. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ശക്തിക്കുമുന്നിൽ സർവകലാശാലയ്ക്ക് ഒടുവിൽ ഉത്തരവ് പിൻവലിക്കേണ്ടിവന്നു,” എൻ. ആദിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates