ചെന്നൈ: സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍ സമയവും മുഴുകിയ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. തമിഴ് നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ദിണ്ടുഗൽ സ്വദേശിയായ 38 കാരൻ അമൃതലിംഗം ആണ് ഭാര്യ ചിത്രയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തിരുപ്പൂരിലെ സെല്ലം നഗറിലാണ് ഇരുവരും താമസിച്ചിരുന്നത്.
തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്‌ത് വരികയായിരുന്നു അമൃതലിംഗം. ചിത്ര ഒരു ഗാർമെന്റ് ഫാക്‌ടറിയിൽ ജോലി ചെയ്യുകയായിരുന്നു, ചിത്രയ്ക്ക് ടിക് ടോക്കിലും ഇൻസ്‌റ്റഗ്രാമിലും റീലുകൾ പോസ്‌റ്റ് ചെയ്യുന്ന ശീലമുണ്ടായിരുന്നു. റീലുകൾ പോസ്‌റ്റു ചെയ്യുന്ന ശീലത്തിന്റെ പേരിൽ അമൃതലിംഗം ചിത്രയുമായി നിരവധി തവണ വഴക്കിട്ടിരുന്നു.
സോഷ്യൽ മീഡിയയിൽ മുഴുകുന്നതിനായി കൂടുതൽ സമയവും വിനിയോഗിക്കുന്നു എന്നായിരുന്നു അമൃതലിംഗത്തിന്റെ പരാതി. ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ 33.3K ഫോളോവേഴ്‌സ് ആണ് ചിത്രയ്ക്കുണ്ടായിരുന്നത്. ഫോളോവേഴ്സ് വർധിച്ചതോടെ അഭിനയ മോഹവുമായി ചിത്ര രണ്ടു മാസം മുമ്പ് ചെന്നൈയിലേക്ക് പോയി.
കഴിഞ്ഞാഴ്ച മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ചിത്ര വീട്ടിൽ തിരിച്ചെത്തി. വിവാഹ ചടങ്ങുകൾക്കു ശേഷം തിരികെ ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ അമൃതലിംഗം തടഞ്ഞു. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രി ഇരുവരും തർക്കമുണ്ടായി. ഇതിനൊടുവിൽ ഇയാൾ ഷാൾ കഴുത്തിൽ മുറുക്കി ചിത്രയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.
ചിത്രയുടെ ബോധം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായ ഇയാൾ മകളെ വിളിച്ച് കാര്യം പറഞ്ഞു. മകൾ എത്തിയപ്പോഴേക്കും ചിത്ര മരിച്ചിരുന്നു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പെരുമാനല്ലൂരിൽ വെച്ച് പൊലീസ് അമൃതലിംഗത്തെ അറസ്റ്റു ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates