ചെന്നൈ: സ്ത്രീവേഷത്തിലെത്തി ഭാരതിയാര്‍ സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ മോഷണങ്ങള്‍ നടത്തിയ യുവാവ് അറസ്റ്റില്‍. 19കാരനായ സുരേന്ദ്രനാണ് അറസ്റ്രിലായത്്. പുതുക്കോട്ട തിരുവാന്‍കുടി സ്വദേശിയായ സുരേന്ദ്രന്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ്. മാസങ്ങളായി രാത്രികളില്‍ വനിതാ ഹോസ്റ്റലില്‍ അജ്ഞാതര്‍ പ്രവേശിക്കുന്നതായും ജനലിലൂടെ ടോര്‍ച്ച് ലൈറ്റ് അടിച്ച് ഭയപ്പെടുത്തുകയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നതായും താമസക്കാര്‍ പരാതിപ്പെട്ടിരുന്നു.
ഹോസ്റ്റലിലെ കോണിപ്പടികള്‍ കയറുന്ന അജ്ഞാതന്റെ പുറകുവശം സിസിടിവി ക്യാമറയില്‍ പതിയുകയും ചെയ്തിരുന്നു. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിനികള്‍ മാര്‍ച്ച് 31ന് യൂണിവേഴ്‌സിറ്റി കവാടത്തില്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് സര്‍വകലാശാല പരിസരത്തെയും ഹോസ്റ്റലുകളിലെയും കാവല്‍ ശക്തമാക്കി. ഇതിനിടെ ഹോസ്റ്റലില്‍ നിന്ന് മോഷണം പോയ മൊബൈല്‍ ഫോണുകളുടെ ഐഎംഐ നമ്പര്‍ ഉപയോഗിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് സുരേന്ദ്രന്‍ കുടുങ്ങിയത്.
സുരേന്ദ്രന്റെ വീട്ടില്‍ പരിശോധന നടത്തിയ വടവള്ളി പൊലീസ് മുറിയില്‍ നിന്ന്, മോഷ്ടിച്ച സെല്‍ഫോണുകളും സ്ത്രീകളുടെ വസ്ത്രങ്ങളും കണ്ടെടുത്തു. ചോദ്യം ചെയ്തപ്പോള്‍ സുരേന്ദ്രന്‍ കുറ്റം സമ്മതിച്ചു. ഭൂഗര്‍ഭ അഴുക്കുചാലിലൂടെയാണത്രെ സുരേന്ദ്രന്‍ ഹോസ്റ്റല്‍ പരിസരത്ത് എത്തിയിരുന്നത്. പിന്നീട് പെണ്‍കുട്ടികള്‍ പുറത്ത് ഉണങ്ങാനിട്ട വസ്ത്രങ്ങളെടുത്തു ധരിക്കും. ഹോസ്റ്റലില്‍ ചുറ്റിക്കറങ്ങി മോഷണം നടത്തിയതിനു ശേഷം വീട്ടിലേക്ക് മടങ്ങുകയാണ് ചെയ്തിരുന്നതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates