ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭീകര-ഗുണ്ടാ ശൃംഖലയായ 'ഷെഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കിനെ' ഭീകരസംഘടനയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഉത്തരവിറക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (UAPA) ചുമത്തിക്കൊണ്ടാണ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
അതിര്‍ത്തി കടന്നുള്ള കള്ളക്കടത്ത്, ഭീകരവാദ ആശയങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് 'ഷെഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കി'നെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഭീകരതയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്ന 'സീറോ ടോളറന്‍സ്' നയത്തിന് അനുസൃതമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സില്‍ കുറിച്ചു.
അതിര്‍ത്തികള്‍ വഴി ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, മയക്കുമരുന്ന് എന്നിവ കടത്തുന്നതിലും, യുവാക്കളെയും ചെറിയ കുറ്റകൃത്യങ്ങളില്‍പ്പെട്ടവരെയും ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിലും, പ്രേരിപ്പിക്കുന്നതിലും ഭട്ടി ശൃംഖലയ്ക്ക് പങ്കുണ്ടെന്ന് അമിത് ഷാ പറഞ്ഞു. വിദ്വേഷം നിറഞ്ഞതും പ്രകോപനപരവുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെയും മതസൗഹാര്‍ദ്ദത്തെയും അട്ടിമറിക്കാന്‍ ഭട്ടി നെറ്റ്വര്‍ക്ക് ശ്രമിക്കുന്നുവെന്നും അമിത് ഷാ ആരോപിച്ചു.
പാകിസ്ഥാന്റെ ചാരസംഘടനയായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സിന്റെ (ISI) പിന്തുണ ഭട്ടിക്കുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. നിയമവിരുദ്ധ- ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായെന്നാരോപിച്ച് ഭട്ടി ശൃംഖല പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്ത് നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി വിജ്ഞാപനത്തില്‍ പറയുന്നു. ഭീകരവാദം, സ്‌ഫോടകവസ്തുക്കള്‍, ആയുധങ്ങള്‍, വിവരസാങ്കേതികവിദ്യ, ഔദ്യോഗിക രഹസ്യങ്ങള്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ ചുമത്തിയിരിക്കുന്നത്. ഈ ശൃംഖലയുടെ 200-ലേറെ പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates