ന്യൂഡൽഹി: സസ്യാഹാരം കഴിച്ച് തീർഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസമൊരുക്കി ഇന്ത്യൻ റെയിൽവേ. തീർഥാടനത്തിനുള്ള ട്രെയിൻ യാത്ര സസ്യഭക്ഷണ സൗഹൃദമാക്കാനാണ് ഐആർസിടിസിയുടെ നീക്കം.
തീർഥാടന കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളിൽ 'സാത്വിക് സർട്ടിഫൈഡ്' ഭക്ഷണം ലഭ്യമാക്കുമെന്ന് സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ഐആർസിടിസിയുമായി ധാരണയിലെത്തിയതായി സാത്വിക് കൗൺസിൽ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഐആർസിടിസി ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സസ്യ ഭക്ഷണത്തിന് നിലവാര സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനമാണ് സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യ. മാംസം, മത്സ്യം, മുട്ട, ആൽക്കഹോൾ, നിക്കോട്ടിൻ എന്നിവയൊന്നും ഇല്ലാത്ത പൂർണ സസ്യ ഭക്ഷണ ഉത്പന്നങ്ങൾക്കാണ് സാത്വിക് സർട്ടിഫിക്കറ്റ് നൽകുന്നത്. സസ്യ ഭക്ഷണം പ്രോത്സാഹിപ്പിക്കുകയാണ് ഇതിൻറെ ലക്ഷ്യം.
തീർഥാടന കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തുന്ന തീവണ്ടികളിൽ സസ്യ ഭക്ഷണം ഉറപ്പു വരുത്തുന്നതിന് ഐആർസിടിസിയുമായി കൈകോർക്കുന്നതായി സാത്വിക് കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി. ഐആർസിടിസിയുമായി ചേർന്ന് നവംബർ 15 മുതൽ സാത്വിക് സർട്ടിഫിക്കേഷൻ പദ്ധതി നടപ്പാക്കും. കൂടാതെ, തീവണ്ടികളിലെ സസ്യ ഭക്ഷണ വിഭവങ്ങളുടെ കൈപ്പുസ്തകവും തയ്യാറാക്കും.
ഐആർസിടിസി ഡൽഹിയിൽ നിന്ന് കത്രയിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസിൽ സാത്വിക് സർട്ടിഫൈഡ് ഭക്ഷണം ലഭ്യമാക്കുമെന്നും കൗൺസിൽ അറിയിച്ചു. ഇത്തരത്തിലുള്ള 18 ട്രെയിനുകളിൽ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഐആർസിടിസിയുടെ പാചകശാലകൾ കൂടാതെ, എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ, ബഡ്ജറ്റ് ഹോട്ടലുകൾ, ഫുഡ് പ്ലാസകൾ, ട്രാവൽ- ടൂർ പാക്കേജുകൾ, റെയിൽനീർ പ്ലാന്റുകൾ എന്നിവയ്ക്കും സാത്വിക് സർട്ടിഫിക്കറ്റ് നൽകുമെന്ന് പ്രസ്താവനയിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates