ശ്രീനഗർ: വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷിയായ കോൺഗ്രസിന്റെ 'ഉപദേശ'ത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. "ഈ വിഷയത്തിന്റെ പേരിൽ കശ്മീരിലെ ജനങ്ങൾ ജയിലിൽ പോകണമെന്നാണോ കോൺഗ്രസ് ആഗ്രഹിക്കുന്നത്?" - ഒമർ അബ്ദുള്ള രോഷത്തോടെ ചോദിച്ചു. ശ്രീനഗറിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതിനെതിരെ കോൺഗ്രസ് പരസ്യമായി രംഗത്തെത്തിയതാണ് സഖ്യത്തിനുള്ളിൽ വാഗ്വാദങ്ങൾക്ക് വഴിവെച്ചത്.
ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയിൽ വന്ദേമാതരത്തിലെ എല്ലാ വരികളും ആലപിച്ചതാണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. വന്ദേമാതരത്തിലെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുകയെന്ന പാർട്ടിയുടെ ഔദ്യോഗിക നിലപാട് ചൂണ്ടിക്കാട്ടിയ കോൺഗ്രസ്, തങ്ങളുടെ സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസും ആ രീതി തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ ആവശ്യത്തെ തള്ളിക്കളഞ്ഞ ഒമർ അബ്ദുള്ള, ദേശീയ ഗീത ആലപിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്താകെ പ്രാബല്യത്തിലുള്ള കർശന നിയമങ്ങൾ കോൺഗ്രസിനെ ഓർമ്മിപ്പിച്ചു.
ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. കേന്ദ്രത്തിൽ ബിജെപിക്കെതിരായ ദേശീയ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയിലെ പ്രധാന പങ്കാളികൾ കൂടിയാണ് ഇരുവരും. എന്നാൽ, ശ്രീനഗറിലെ ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് ഉയർന്ന ഈ തർക്കം ഇരുപാർട്ടികളും തമ്മിലുള്ള ആശയപരമായ ഭിന്നത വീണ്ടും മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. അനാവശ്യ വിവാദങ്ങൾക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലും ദേശീയ ഗാനവും പൂർണ്ണ വന്ദേമാതരവും പ്രോട്ടോക്കോൾ അനുസരിച്ച് ആലപിക്കുമെന്നും കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates