ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്. വാര്‍ഷികത്തിന് മുന്നോടിയായി കശ്മീരില്‍ സുരക്ഷ ശക്തമാക്കി. 2025 ഏപ്രില്‍ 22-നായിരുന്നു തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ പഹല്‍ഗാം ടൗണില്‍നിന്നും 7 കിലോമീറ്ററോളം അകലെയുള്ള 'മിനി സ്വിറ്റ്സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന ബൈസരന്‍ പുല്‍മേട്ടില്‍ മൂന്ന് ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. നേപ്പാള്‍ സ്വദേശിയടക്കം 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കു തിരിച്ചടി നല്‍കിയത്. കൊല്ലപ്പെട്ടവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയായ എന്‍ രാമചന്ദ്രനുമുണ്ടായിരുന്നു. ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ ഹിമാന്‍ഷി നര്‍വാള്‍, തന്റെ ഭര്‍ത്താവായ നേവി ഓഫീസര്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളിന്റെ മൃതദേഹത്തിന് സമീപമിരിക്കുന്ന ചിത്രം രാജ്യത്തിന്റെ തീരാനോവായി മാറി.
ലഷ്‌കറെ തയിബയുടെ നിഴല്‍ സംഘടന ദ് റെസിസ്റ്റന്‍സ് ഫ്രണ്ടാണു ആക്രമണത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു. ആക്രമണം നടത്തിയ സുലൈമാന്‍ (ഹാഷിം മൂസ), അഫ്ഗാനി, ജിബ്രാന്‍ എന്നിവരെ കഴിഞ്ഞ ജൂലൈയില്‍ സൈന്യം കൊലപ്പെടുത്തി. ഭീകരരെ സഹായിച്ച 2 തദ്ദേശീയരെ അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ജമ്മു കശ്മീരിലെ 44 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. മിക്കവയും വീണ്ടും തുറന്നെങ്കിലും ബൈസരന്‍ അടഞ്ഞുകിടക്കുകയാണ്. പാകിസ്ഥാനുമായി അന്നു വിച്ഛേദിച്ച നയതന്ത്രബന്ധം ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates