ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടന്ന അയോധ്യയില്‍ നിന്ന് ആയിരം കിലോമീറ്റര്‍ അകലെ ഇന്ന് തന്നെ മറ്റൊരു രാമവിഗ്രഹവും 'മിഴി തുറന്നു'. ഒഡിഷയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1800 അടി ഉയരത്തില്‍ കുന്നിന്‍മുകളിലാണ് ക്ഷേത്രം നിര്‍മ്മിച്ചത്.
അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമ്പോള്‍ തന്നെ നയാഗഢിലെ ഫത്തേഗഡ് ഗ്രാമത്തിലാണ് 73 അടി ഉയരമുള്ള ശ്രീരാമ ക്ഷേത്രം തുറന്നത്. ഗ്രാമവാസികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തരും നല്‍കിയ ഉദാരമായ സംഭാവന ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗ്രാമവാസികള്‍ തന്നെയാണ് നിര്‍മ്മാണ ചെലവിന്റെ പകുതിയും സംഭാവന ചെയ്തത്.
2017ലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. 150ലധികം തൊഴിലാളികള്‍ ഏഴുവര്‍ഷം കഠിനാധ്വാനം ചെയ്താണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുന്നിന്‍ മുകളിലുള്ള ക്ഷേത്രം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. 1912ല്‍ ജഗന്നാഥന്റെ മരത്തില്‍ കൊത്തിയെടുത്ത പ്രതിമയുടെ പുനഃസൃഷ്ടിക്ക് ആവശ്യമായ 'പവിത്രമായ' മരം ഫത്തേഗഡില്‍ നിന്നാണ് നല്‍കിയത്. ഇതിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ശ്രീരാമ സേവ പരിഷത്ത് കമ്മിറ്റി രൂപീകരിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ വാസ്തുശില്‍പ്പ മാതൃകയിലാണ് ക്ഷേത്രം പണിതത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates