ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഇന്ത്യൻ നാവികസേനാ കപ്പലിൽ പാകിസ്ഥാന്റെ യുദ്ധക്കപ്പലിടിച്ച് അപകടം. പാക് നാവികസേനയുടെ പ്രകോപനപരമായ പ്രവൃത്തിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു. കടലിൽ പാക് നാവികസേനാ യൂണിറ്റുകൾ കാട്ടിയ ഉത്തരവാദിത്തമില്ലാത്തതും അംഗീകരിക്കാനാവാത്തതുമായ നടപടിയാണ് കൂട്ടിയിടിയിൽ കലാശിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം നടന്നതെന്നും ഇരു കപ്പലുകൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. കൂട്ടിയിടി നടന്ന കൃത്യമായ തീയതിയോ സമയമോ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
സൈനിക അഭ്യാസങ്ങൾ, സേനാ നീക്കങ്ങൾ എന്നിവ നടത്തുമ്പോൾ മുൻകൂട്ടി പരസ്പരം വിവരം അറിയിക്കണമെന്ന വ്യവസ്ഥയുൾപ്പെടുന്ന 1991-ലെ ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി കരാറിലെ ആർട്ടിക്കിൾ 10-ന്റെ നഗ്നമായ ലംഘനമാണ് പാക് കപ്പലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇത്തരം അപകടകരമായ പ്രകോപനങ്ങൾ ആവർത്തിക്കാതിരിക്കാൻ പാകിസ്ഥാന്റെ എല്ലാ സൈനിക യൂണിറ്റുകളും ജാഗ്രത പാലിക്കണമെന്നും ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാറുകൾ പൂർണ്ണമായി മാനിക്കാൻ തയാറാകണമെന്നും പാക് ചാർജ് ഡി അഫയേഴ്സിനോട് ഇന്ത്യ ആവശ്യപ്പെട്ടു. വിഷയം പാകിസ്ഥാൻ സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽ അടിയന്തരമായി എത്തിക്കാനും നിർദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates