

ഫിറോസാബാദ്: ഉത്തർപ്രദേശിൽ പൊലീസുകാരുടെ ചവിട്ടേറ്റ ഗർഭിണി പ്രസവത്തിന് പിന്നാലെ മരിച്ചു. ഫിറോസാബാദിലെ ലഭാവ ഗ്രാമവാസിയായ അഞ്ജലി വർമ (28)യാണ് മരിച്ചത്. യുവതി ജന്മം നൽകിയ കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
ഗ്രാമത്തിൽ നടന്ന ഒരു മോഷണവുമായി യുവതിയുടെ ഭർത്താവിന് ബന്ധമുണ്ടെന്നുള്ള സംശയത്തിലാണ് പൊലീസ് ഞായറാഴ്ച രാത്രി 11.45 ഓടെ വീട്ടിലെത്തിയത്. ഭർത്താവായ ഗൗരവിനെ ചോദ്യം ചെയ്യാനായി പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടെ ഭർത്താവിന്റെ കൈകൾ പിടിച്ച് വെച്ച് താൻ പൂർണ ഗർഭിണിയാണെന്നും സ്റ്റേഷനിലേക്ക് കൊണ്ട് പോകരുതെന്നും യുവതി കരഞ്ഞ് പറഞ്ഞു. എന്നാൽ ഇത് കേൾക്കാൻ പൊലീസ് തയ്യാറായില്ല.
ഇതിനെത്തുടർന്ന് സ്ഥലത്തു ഉന്തും തള്ളലുമുണ്ടാകുകയും യുവതിയുടെ വയറ്റിൽ പൊലീസ് സംഘത്തിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ധർമപാൽ സിങ് ചവിട്ടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അഞ്ജലി ചവിട്ടേറ്റു വീണതിനുശേഷം പൊലീസ് ഗൗരവിനെ ബലം പ്രയോഗിച്ചു സ്റ്റേഷനിലേക്ക് കൊണ്ട് പോയി.
തുടർന്ന് യുവതിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകിയതിന് തൊട്ടുപിന്നാലെ യുവതി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യ നിലയും ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates