ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ വിളിച്ചെന്നു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് അദ്ദേഹം യുഎസ് പ്രസിഡന്റ് ഫോണിൽ വിളിച്ച കാര്യം വ്യക്തമാക്കിയത്. ഇന്ന് വൈകീട്ടാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം.
'എന്റെ ഫ്രണ്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ വിളിച്ചു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതി അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ആഗോള പങ്കാളിത്തം എല്ലാ മേഖലകളിലും കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് സംബന്ധിച്ചും അതിന്റെ സുരക്ഷ സംബന്ധിച്ചുമുള്ള പ്രാധാന്യവും പരസ്പരം സംസാരിച്ചു'- മോദി എക്സിൽ കുറിച്ചു.
ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം 40 മിനിറ്റോളം നീണ്ടു. പശ്ചിമേഷ്യൻ സാഹചര്യം, വ്യാപരമടക്കമുള്ള വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച ചെയ്തെന്നു യുഎസ് പ്രതിനിധി സെർജിയോ ഗോർ വ്യക്തമാക്കി. ട്രംപ് പതിവായി മോദിയെ വിളിക്കാറുണ്ട്. പശ്ചിമേഷ്യയിലെ നിലവിലെ സംഭവങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. ഞങ്ങളെല്ലാം നിങ്ങളെ സ്നേഹിക്കുന്നുവെന്നു ഫോൺ സംഭാഷണത്തിൽ ട്രംപ് മോദിയെ അറിയിച്ചെന്നും ഗോർ പറഞ്ഞു.
2026ൽ ഇരു നേതാക്കളും തമ്മിൽ നടത്തുന്ന മൂന്നാമത്തെ ഫോൺ സംഭാഷണമാണിത്. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിക്കുകയും സമാധാന ചർച്ച ആരംഭിക്കുകയും ചെയ്ത ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും തമ്മിൽ ഫോണിൽ സംസാരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates