ന്യൂഡല്‍ഹി: വായുമലിനീകരണം കൊണ്ട് പൊറുതി മുട്ടുന്ന ഡല്‍ഹിക്ക് ആശ്വാസമായി മഴ. ഡല്‍ഹി, നോയിഡ, ഗുരുഗ്രാം, റെവാറി, ഔറംഗാബാദ്, മീററ്റ്, അംറോഹ് തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. കാലാവസ്ഥയിലെ പെട്ടെന്നുണ്ടായ മാറ്റവും മഴയും അന്തരീക്ഷ മലിനീകരണം കൊണ്ടുള്ള ബുദ്ധിമുട്ടുകളില്‍ നേരിയ ആശ്വാസമായിട്ടുണ്ട്.
ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അന്തരീക്ഷ മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൃത്രിമമഴ പെയ്യിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഇതിനായി ഐഐടിയുമായി ഡല്‍ഹി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് അപ്രതീക്ഷിത ആശ്വാസമായി മഴയെത്തിയത്.
മഴയെത്തുടര്‍ന്ന് ഡല്‍ഹി, ആഗ്ര, നോയിഡ തുടങ്ങിയ പ്രദേശങ്ങളിലെ വായുവിന്റെ മലിനീകരണ തോതില്‍ നേരിയ കുറവു വന്നിട്ടുണ്ട്. അതേസമയം ഡല്‍ഹിയിലാകെ വായുമലിനീകരണ തോത് വളരെ ഗുരുതരമായി തുടരുകയാണ്. ഡല്‍ഹിയില്‍ ഇന്നു രാവിലെ ഏഴു മണിക്ക് എയര്‍ ക്വാളിറ്റി 407 ആണ്. സമീപപ്രദേശങ്ങളിലും ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 400 ന് മുകളിലാണ്.
ദേശീയ തലസ്ഥാനത്തെ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരം 'ഗുരുതര' വിഭാഗത്തില്‍ തന്നെ തുടരുകയാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കുന്നു. രാത്രിയില്‍ നഗരത്തിലുണ്ടായ മഴയെത്തുടര്‍ന്ന് മലിനീകരണത്തില്‍ നേരിയ കുറവുണ്ട്. എങ്കിലും നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates