ചെന്നൈ: രക്ത സമ്മർദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ആരോഗ്യ നിലയിൽ ആശങ്കപെടാനില്ലെന്നു ഹൈദരാബാദിലെ അപ്പോളോ ആശുപത്രി അധികൃതർ. ആരോഗ്യ നില തൃപ്തികരമാണ്. കോവിഡില്ലെന്നും നിരീക്ഷണത്തിൽ കഴിയുന്നത് തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം താരത്തിന്റെ മടങ്ങിവരവിനായി പ്രാർഥനയോടെ കഴിയുകയാണു തമിഴകം. രണ്ടാഴ്ചയായി ഹൈദരാബാദിലാണ് രജനികാന്തുള്ളത്.168ാമത്തെ സിനിമ അണ്ണാത്തയുടെ അവസാന ഷെഡ്യൂൾ രാമോജി ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം കോവിഡ് പരിഗണിച്ചു പ്രത്യേക മുൻകരുതൽ നടപടികൾ എടുത്തായിരുന്നു പുരോഗമിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം നാല് യൂണിറ്റംഗങ്ങൾക്കു കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രജനികാന്തിനു ആർടിപിസിആർ ടെസ്റ്റ് നടത്തി. ഫലം നഗറ്റീവായതോടെ താരം ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ രക്ത സമ്മർദത്തിൽ വലിയ വ്യതിയാനം വന്നതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
വ്യാഴാഴ്ച രാഷ്ട്രീയ പാർട്ടിയുമായി ബന്ധപെട്ടു പ്രഖ്യാപനം നടത്തുമെന്നു നേരത്തെ രജനികാന്ത് അറിയിച്ചിരുന്നു. ആശുപത്രിയിലായിരിക്കുന്ന സാഹചര്യത്തിൽ മുൻ നിശ്ചയിച്ചതു പോലെ പ്രഖ്യാപനമുണ്ടാകുയമോയന്ന കാര്യത്തിൽ സംശയങ്ങൾ ഉയർന്നു.
അതിനിടെ പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിൻ, ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവ് എൻ ചന്ദ്രബാബു നായിഡു, പുതുച്ചേരി ഗവർണർ തമിളിസൈ സൗന്ദർരാജ്, സിനിമാ താരങ്ങൾ തുടങ്ങിയവർ താരത്തിന്റെ ആരോഗ്യ നില തിരക്കി ആശുപത്രിയുമായി ബന്ധപെട്ടു. എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടടുത്തു തിരികെയെത്തട്ടേയെന്ന് പ്രമുഖരെല്ലാം ആശംസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates