ന്യൂഡൽഹി: വീൽചെയറിലെത്തിയ യുവതിക്ക് റസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഉടമ. സംഭവത്തില്‍ ഖേദമുണ്ടെന്നും ജീവനക്കാര്‍ക്കിടയില്‍ സഹാനുഭൂതി വളര്‍ത്താനുള്ള ഇടപെടല്‍ നടത്തുന്നുണ്ടെന്നും റസ്റ്റോറന്റ് ഉടമ ട്വിറ്ററില്‍ പറഞ്ഞു. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ട്വീറ്റില്‍ വ്യക്തമാക്കി.
ഡൽഹിലെ ഗുരുഗ്രാമിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഗുരുഗ്രാമിലെ സൈബർ ഹബിൽ പ്രവർത്തിക്കുന്ന രാസ്ത റസ്റ്റോറന്റിലെത്തിയ സൃഷ്ടി പാണ്ഡെ എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. സ്ഥാപനത്തിൽ വീൽചെയർ അനുവദിക്കില്ലെന്നും മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടിക്കുമെന്നും പറഞ്ഞ് തനിക്ക് പ്രവേശനം നിഷേധിച്ചെന്ന് സൃഷ്ടി തന്നെയാണ് ട്വിറ്ററിൽ വെളിപ്പെടുത്തിയത്.
“എന്റെ സുഹൃത്തിന്റെ സഹോദരൻ റസ്റ്റോറന്റിൽ റിസർവേഷൻ എടുത്തിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ വീൽചെയർ ഉള്ളിൽ അനുവദിക്കില്ലെന്നും മറ്റ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് പറഞ്ഞ് മാനേജർ പ്രവേശനം നിഷേധിച്ചു. പുറത്തെ ടേബിളിൽ ഇരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ചലനശേഷിയില്ലാത്ത ശരീരം ആയതിനാൽ കൂടുതൽ നേരം തണുപ്പിൽ ഇരിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. തന്റെ ദൈനംദിന ജീവിത പോരാട്ടത്തിൻ്റെ ഭാഗമാണ് ഇത്തരം സംഭവങ്ങൾ എന്നും ഡൽഹി യൂണിവേഴ്‌സിറ്റി സൈക്കോളജി മാസ്റ്റേഴ്‌സ് വിദ്യാർത്ഥിനി കൂടിയായ സൃഷ്ടി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates