കൊല്‍ക്കത്ത: യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ 10 ഡോക്ടര്‍മാരെ പുറത്താക്കി. കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ വിശ്വസ്തരും അടുപ്പക്കാരുമായ ഡോക്ടര്‍മാരെയാണ് പുറത്താക്കിയത്. ഇവരില്‍ സീനിയര്‍ റസിഡന്റ്‌സ്, ഇന്റേണ്‍സ് തുടങ്ങിയവരും ഉള്‍പ്പെടുന്നതായി മെഡിക്കല്‍ കോളജ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
യുവ ഡോക്ടറുടെ കൊലപാതകം, കോളജിലെ സാമ്പത്തിക ക്രമക്കേടുകള്‍ എന്നിങ്ങനെ രണ്ടു കേസുകളിലാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. സാമ്പത്തിക ക്രമക്കേട് കേസില്‍ സിബിഐ കസ്റ്റഡിയിലെടുത്ത ഹൗസ് സ്റ്റാഫ് ആശിഷ് പാണ്ഡെ, മറ്റൊരു ഹൗസ് സ്റ്റാഫായ വനിതാ ഡോക്ടര്‍ ആയുഷി താപ എന്നിവര്‍ പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു. സാമ്പത്തിക ക്രമക്കേടിൽ സന്ദീപ് ഘോഷിനെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഡോ. സൗരവ് പാല്‍, അഭിഷേക് സെന്‍, നിര്‍ജന്‍ ബാഗ്ചി, ശരീഫ് ഹസന്‍, നീലാഗ്നി ദേബനാഥ്, അമരേന്ദ്ര സിങ്, സത്പാല്‍ സിങ്, തന്‍വീര്‍ അഹമ്മദ് ഖാസി എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റു ഡോക്ടര്‍മാര്‍. മെഡിക്കല്‍ കോളജിലെ സഹവിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുമെന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തല്‍, പ്രത്യേക പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിക്കല്‍, ലൈംഗിക അതിക്രമം തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ഉത്തരവില്‍ പറയുന്നത്.
ഉത്തരവ് പുറത്തു വന്ന് 72 മണിക്കൂറിനകം ഹോസ്റ്റല്‍ ഒഴിയണമെന്ന് ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ രജിസ്‌ട്രേഷന്‍ പേപ്പറുകള്‍ വിശദമായ പരിശോധനയ്ക്കായി പശ്ചിമബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിന് തുടര്‍നടപടികള്‍ സ്വീകരിക്കാനായി അയച്ചു കൊടുത്തിട്ടുണ്ട്. അതേസമയം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തേക്ക് കടന്നു. മൂന്ന് വനിതാ ഡോക്ടര്‍മാരും മൂന്ന് പുരുഷ ഡോക്ടര്‍മാരും അടക്കം ആറു യുവ ഡോക്ടര്‍മാരാണ് നിരാഹാര സമരം നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates