പൂനെ: വിഡി സവർക്കർ ഒരിക്കലും മുസ്ലിങ്ങളെ വെറുത്തിരുന്നില്ലെന്നും, മറിച്ച് തന്റെ രചനകളിലൂടെ അവരുടെ ഉന്നമനവും പുരോഗതിയുമാണ് ആഗ്രഹിച്ചതെന്നും ചെറുമകൻ സത്യകി സവർക്കർ പൂനെ കോടതിയിൽ മൊഴി നൽകി. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സവർക്കറെ മുസ്ലിം വിരോധിയായും ആൾക്കൂട്ട കൊലയാളിയായും തെറ്റായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം കോടതി മുൻപാകെ പറഞ്ഞു. 2023-ൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ വിഡി സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ സത്യകി സവർക്കർ നൽകിയ ക്രിമിനൽ അപകീർത്തിക്കേസിന്റെ വിചാരണയ്ക്കിടെയാണ് ഈ മൊഴി.
സവർക്കറും കൂട്ടുകാരും ചേർന്ന് ഒരു മുസ്ലിം വ്യക്തിയെ മർദ്ദിച്ചതായും അതിൽ അവർ സന്തോഷം കണ്ടെത്തിയതായും സവർക്കർ തന്നെ സ്വന്തം പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്നായിരുന്നു ലണ്ടൻ പ്രസംഗത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചതായി ചൂണ്ടിക്കാടിയാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് അമോൽ ഷിൻഡെ മുൻപാകെ നടന്ന ക്രോസ് വിസ്താരത്തിൽ രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് ഡി. പവാറിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് സത്യകി രാഹുലിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞത്. സവർക്കർക്കെതിരെ രാഹുൽ ഉപയോഗിച്ച വാക്കുകൾ അദ്ദേഹത്തെ സമൂഹമധ്യത്തിൽ കടുത്ത വിദ്വേഷ പ്രചാരകനായി മുദ്രകുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് സത്യകി ചൂണ്ടിക്കാട്ടി. സവർക്കർ മുസ്ലിങ്ങളെ വെറുത്തിരുന്നില്ലെന്ന് മാത്രമല്ല, അവരുടെ ശാക്തീകരണത്തിനായുള്ള മാർഗ്ഗങ്ങളാണ് രചനകളിലൂടെ പങ്കുവെച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബ്രിട്ടീഷ് ഭരണകാലത്ത് സവർക്കർക്കെതിരെ ചുമത്തപ്പെട്ട രാജ്യദ്രോഹക്കുറ്റങ്ങളെക്കുറിച്ചും നാസിക് കലക്ടർ ജാക്സൺ വധക്കേസിലെ ആരോപണങ്ങളെക്കുറിച്ചും വിസ്താരവേളയിൽ രാഹുലിന്റെ അഭിഭാഷകൻ ചോദ്യങ്ങൾ ഉന്നയിച്ചു. മഹാത്മാഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച കപൂർ കമ്മീഷനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, സവർക്കറുടെ പങ്ക് അന്വേഷിക്കാനല്ല മറിച്ച് സർക്കാരിന് ഇതിനെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചിരുന്നോ എന്ന് പരിശോധിക്കാനാണ് കമ്മീഷൻ രൂപീകരിച്ചതെന്ന് സത്യകി മറുപടി നൽകി.
ഗോപാൽ ഗോഡ്സെയും നാഥുറാം ഗോഡ്സെയും ആർഎസ്എസിന്റെ സജീവ പ്രവർത്തകരായിരുന്നുവെന്ന് മുൻപത്തെ വിചാരണയിൽ സത്യകി കോടതിയെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന വാദത്തിനിടെ, ഹിന്ദു മഹാസഭയും ആർഎസ്എസും തമ്മിലുള്ള പ്രത്യയശാസ്ത്ര വ്യത്യാസങ്ങളെക്കുറിച്ചും നാഥുറാം ഗോഡ്സെ ആർഎസ്എസ് സ്വയംസേവകനായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നതുമായ ഗോപാൽ ഗോഡ്സെയുടെ പഴയ അഭിമുഖത്തിന്റെ വീഡിയോ ട്രാൻസ്ക്രിപ്റ്റുകൾ രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. രാഹുലിന്റെ അഭിഭാഷകൻ ഉന്നയിച്ച ചില ചോദ്യങ്ങളെ സത്യകിയുടെ അഭിഭാഷകൻ സംഗ്രാം കൊത്താൽക്കർ എതിർത്തെങ്കിലും, അന്തിമ വിധിന്യായ വേളയിൽ ഈ തടസ്സവാദങ്ങൾ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസിലെ ക്രോസ് വിസ്താരം അടുത്ത ദിവസം വീണ്ടും തുടരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates