ഖാർ​​ഗെ, രാഹുൽ ഫയൽ
India

'ഖാര്‍ഗെ കൊണ്ടുവന്ന മാറ്റം കോണ്‍ഗ്രസിന് ഗുണം ചെയ്തു, അതുംകൂടി രാഹുല്‍ കളയും'- വീഡിയോ

പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഖാര്‍ഗെ വന്നതോടെ കോണ്‍ഗ്രസില്‍ വന്ന മാറ്റം രാഹുല്‍ ഗാന്ധി കളയുമെന്ന് സിപിഎം നേതാവ് ജി സുധാകരന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഖാര്‍ഗെ വന്നതോടെ കോണ്‍ഗ്രസില്‍ വന്ന മാറ്റം രാഹുല്‍ ഗാന്ധി കളയുമെന്ന് സിപിഎം നേതാവ് ജി സുധാകരന്‍ . 'ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുവന്നു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. ഖാര്‍ഗെ വന്നതോടെ കോണ്‍ഗ്രസില്‍ മാറ്റം വന്നു. അദ്ദേഹത്തിന്റെ ജഗ്ജീവന്‍ റാം മോഡല്‍ സംഭാഷണവും, അദ്ദേഹം പഴയ ആളല്ലേ, അതിന്റെ ഗുണം പാര്‍ട്ടിക്ക് ഉണ്ടായി. അതുംകൂടി രാഹുല്‍ ഗാന്ധി കളയും.'- ജി സുധാകരന്‍ വിമര്‍ശിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.

'രാഹുലിന് ആരുടെയെങ്കില്‍ തോളില്‍ ചാരാതെ നില്‍ക്കാന്‍ വയ്യ. ഓരോ ആരോപണങ്ങള്‍ ഉന്നയിക്കും. എന്നാല്‍ അത് ദേശീയതലത്തില്‍ പ്രചാരണമാക്കില്ല. അതിന്റെ പിന്നാലെ പോകില്ല. അതൊന്നും ശരിയല്ല. ചരിത്രത്തില്‍ നിന്നൊന്നും രാഹുല്‍ ഗാന്ധി പഠിക്കുന്നില്ല. ആ കുടുംബത്തെയാണ് ഇപ്പോഴും എല്ലാവരും കാണുന്നത്. അതിന്റെയൊക്കേ കാലം കഴിഞ്ഞില്ലേ. അവരെല്ലാം പക്വതയുള്ള പ്രത്യേക വ്യക്തികളായി മാറുകയാണ് വേണ്ടത്. വസ്തുത പറഞ്ഞാലേ ഇന്ന് യുവാക്കള്‍ അംഗീകരിക്കുകയുള്ളൂ.'- സുധാകരന്‍ പറഞ്ഞു.

'സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടി, ആഘോഷിക്കേണ്ട, അടുത്ത തവണ ജയിക്കില്ല, എഴുതിവെച്ചോ'

സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടി, അതുകൊണ്ട് എന്താണെന്ന് ജി സുധാകരന്‍ ചോദിച്ചു. ഒരു സീറ്റ് കിട്ടിയപ്പോള്‍ വലിയ ആഘോഷമല്ലേ നടത്തുന്നത്. അങ്ങനെ ആഘോഷിക്കേണ്ട കാര്യം എന്താണ്? വലിയ സംഭവമായി അവര്‍ക്ക് വേണമെങ്കില്‍ ആഘോഷിക്കാം. അവര്‍ക്ക് ഇതുവരെ ഒന്നും കിട്ടിയിട്ടില്ലല്ലോ. ദാഹിച്ച് വലഞ്ഞിരിക്കുമ്പോള്‍ വെള്ളം കിട്ടുമ്പോള്‍ ഒരു സന്തോഷമുണ്ടാകുമെന്ന് സുധാകരന്‍ പരിഹസിച്ചു.

'ഹിന്ദുവര്‍ഗീയതയെ എല്ലാവരും യോജിച്ച് നിന്ന് ചെറുക്കേണ്ടതിന്റെ പ്രാധാന്യമാണിത്. ഇപ്പോഴും 79 ശതമാനം വോട്ട് അവര്‍ക്ക് കിട്ടിയിട്ടില്ല. 19 ശതമാനം വോട്ട് മാത്രമാണ് അവര്‍ക്ക് കിട്ടിയത്. തൃശൂര്‍ പോട്ടെ. അടുത്ത തവണ അദ്ദേഹത്തിന് എന്തുകിട്ടും അവിടെ? അടുത്ത തവണ സുരേഷ് ഗോപി ജയിക്കില്ല. എഴുതിവെച്ചോ' - ജി സുധാകരന്‍ പറഞ്ഞു.

'ബിജെപിക്ക് എന്താണ് സന്തോഷിക്കാനുള്ളത്. പറയൂ. ബംഗാളില്‍ സീറ്റ് പോയില്ലേ. 17 സീറ്റ് 12 ആയില്ലേ. ജനസംഖ്യയില്‍ 18 കോടി വരും മുസ്ലീങ്ങള്‍. ഇവരില്‍ 16 കോടി മുസ്ലീം വോട്ടര്‍മാരില്‍ ഒറ്റ വോട്ട് പോലും ബിജെപിക്ക് കിട്ടിയിട്ടില്ല. 16 കോടി വോട്ട് വേണ്ട എന്ന് പറയുന്നത് മണ്ടത്തരമല്ലേ? അവര്‍ ഹിന്ദു വര്‍ഗീയതയുടെ കനം കുറച്ച് അവര്‍ ആര്‍എസ്‌സിന്റെ പ്രൊഡക്ട് ആണ് എന്ന ചിന്താഗതിയൊക്കേ മാറ്റിവെച്ച് ഭരണഘടന അനുസരിച്ച് നല്ലകാര്യങ്ങള്‍ ചെയ്താലോ? അത് ചെയ്തില്ലല്ലോ. കിട്ടിയ അവസരങ്ങള്‍ ഒന്നും ചെയ്തില്ല. എന്തെങ്കിലും പഠിക്കുന്നുണ്ടോ മോദി? ഇവിടെ കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കൊടുത്തൂ. ഈ രാജ്യത്തെ കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന കാര്യം അദ്ദേഹത്തിന് ചിന്തിക്കാന്‍ പറ്റുമോ? തൊഴിലില്ലായ്മ വേതനം ഇന്ത്യ മുഴുവന്‍ കൊടുക്കുന്നുണ്ടോ മോദി? കേരളത്തില്‍ കൊടുത്തില്ലേ. ഇത്തരത്തില്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ഒരു സാമൂഹിക സുരക്ഷാ പദ്ധതിയും അദ്ദേഹം നടപ്പാക്കിയില്ല. മോദിയെ താഴെ ഇറക്കുന്നതിന് പറ്റിയ സുവര്‍ണാവസരമായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഇതില്‍ കുറച്ച് താഴോട്ട് പോയി'- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

'മോദി രാമക്ഷേത്രത്തില്‍, കെജരിവാള്‍ ഹനുമാന്‍ ക്ഷേത്രത്തിലേക്കും'

ഹിന്ദു വര്‍ഗീയത രാജ്യത്ത് ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ജി സുധാകരന്‍ ആരോപിച്ചു. 'ഈ ഹിന്ദു വര്‍ഗീയതയില്‍ ആകൃഷ്ടരായ ബുദ്ധിജീവികള്‍ അടക്കം മുസ്ലീങ്ങളെ ആക്ഷേപിച്ചു. മുസ്ലീങ്ങളെ ആക്ഷേപിക്കുന്നതിന്റെ കാര്യമെന്താണ്? പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്തവണ പറ്റിയ തെറ്റ് മുസ്ലീങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി സംസാരിച്ചു എന്നതാണ്. ഒരു മാസത്തോളമാണ് സംസാരിച്ചത്. ഒരു പ്രധാനമന്ത്രി അങ്ങനെ ചെയ്യാമോ? ഏതെങ്കിലും പ്രധാനമന്ത്രിമാര്‍ അങ്ങനെ ചെയ്തിട്ടുണ്ടോ? വാജ്‌പേയ് പോലും അങ്ങനെ ചെയ്തിട്ടില്ല. മോദി അഹങ്കാരമല്ലെ കാണിച്ചത്. താന്‍ എന്തോ ആണ്, താന്‍ ദൈവം വരെ ആണ്. പാര്‍ലമെന്റില്‍ വടി വച്ചു. ആ വടിയും കൊണ്ടുള്ള വരവ് കാണണം. പൂജാരിമാര്‍ പൂജിച്ച് കൊണ്ടുവരുന്ന പോലെ?, ജനാധിപത്യത്തില്‍ ചെങ്കോല്‍ ഉണ്ടോ?'- സുധാകരന്‍ ചോദിച്ചു.

'രാജവാഴ്ചയുടെ, നഷ്ടപ്പെട്ട ഫ്യൂഡല്‍ സമ്പ്രദായങ്ങളുടെ ആരാധകനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. അദ്ദേഹം ചെയ്ത ഏറ്റവും വലിയ തെറ്റാണിത്. അദ്ദേഹം ഭരണഘടനയെ അപമാനിക്കുകയാണ് ചെയ്തത്. പാര്‍ലമെന്റിനകത്ത് വടി കൊണ്ട് വച്ചു.അതിനോട് യോജിക്കുന്നവരാണോ അവിടെ ഇരിക്കുന്ന എല്ലാവരും. പാര്‍ട്ടി ചെറുതോ വലുതോ എന്നതല്ല. എന്തുകൊണ്ട് നിരവധി പാര്‍ട്ടികളുടെ സൊസൈറ്റികള്‍ ഉണ്ടാകുന്നു? കേരള കോണ്‍ഗ്രസിന് തന്നെ ആറോ ഏഴോ പാര്‍ട്ടിയുണ്ട്. ഓരോ പാര്‍ട്ടിയും ഓരോ പ്രത്യയശാസ്ത്രമാണ് എന്നാണ് ലെനിന്‍ പറഞ്ഞത്. ഈ സമൂഹത്തിന് ഇത്രയും പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ട്. അതാണ് പാര്‍ട്ടിയായി വരുന്നത്. വലതുപക്ഷത്ത് തന്നെ പല റേഞ്ചുകളിലുള്ള പ്രത്യയശാസ്ത്രമുണ്ട്. ഇടതുപക്ഷത്തും ഇത്തരത്തില്‍ വ്യത്യസ്ത റേഞ്ചുകളില്‍ ഐഡിയോളജി ഉണ്ട്. പാര്‍ട്ടികളുടെ ബാഹുല്യത്തില്‍ വിഷമിക്കേണ്ട കാര്യമില്ല. ഇത്രയും ചീള് ചീള് ആശയമുള്ളത് കൊണ്ടാണ്. പറഞ്ഞപോലെ ഈ പാര്‍ലമെന്റിലെ എല്ലാവരും മോദിയുടെ ചെങ്കോലുകാരാണോ? അല്ലല്ലോ? പാര്‍മെന്റിനെ അമ്പലമാക്കാന്‍ കഴിയുമോ? ഇതൊന്നും വേണ്ടത്ര മുതലെടുക്കാന്‍ കഴിഞ്ഞില്ല. ഒരുപരിധിയോളം കഴിഞ്ഞൂ. കാരണം ബിജെപിക്ക് മൂന്നില്‍ രണ്ടുഭൂരിക്ഷം പോയില്ലേ?'- ജി സുധാകരന്‍ വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 കിട്ടിയില്ല എന്നുമാത്രമല്ല ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം പോലും ലഭിച്ചില്ല. ഇതില്‍ കൂടുതല്‍ നാണക്കേട് വേണോ? എന്നിട്ടും അദ്ദേഹത്തിന് എന്തെങ്കിലും ഭാവവ്യത്യാസമുണ്ടോ? നാണക്കേട് ഉണ്ടായാലും ഭാവിക്കാത്ത തൊലിക്കട്ടി അദ്ദേഹത്തിന് ഉണ്ട്. അദ്ദേഹം വിജയിക്കാന്‍ പോകുന്നില്ല. അടുത്തപ്രാവശ്യം അധികാരത്തില്‍ വരുന്നത് സംശയമാണ്. രാജ്യത്ത് ബിജെപി വ്യാപിച്ചു എന്നത് ശരിയാണ്. എന്നാല്‍ പാര്‍ട്ടിയുടെ സാന്ദ്രത കുറഞ്ഞു എന്നതിന്റെ തെളിവാണ് യുപി. പഞ്ചാബില്‍ ഒന്നുമില്ല. എഎപിയുടെ എടുത്തുചാട്ടം കൊണ്ടാണ് ഡല്‍ഹിയില്‍ സീറ്റ് കിട്ടാതിരുന്നത്. അരവിന്ദ് കെജരിവാളും അങ്ങേയറ്റം അന്ധവിശ്വാസിയാണ്. എപ്പോഴും അദ്ദേഹം ഹനുമാന്‍ കോവിലിലേക്ക് ഓടുന്നത് എന്തിനാണ്? മോദി രാമക്ഷേത്രത്തില്‍ പോകും, കെജരിവാള്‍ ഹനുമാന്‍ ക്ഷേത്രത്തിലേക്ക് പോകും. ഇവര്‍ തമ്മിലുള്ള വ്യത്യാസമെന്താണ്? രണ്ടുപേരും അന്ധവിശ്വാസികളും കടുത്ത വലതുപക്ഷക്കാരുമാണ്.'- ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT