ന്യൂഡൽഹി: രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. റോഡുകളിൽ കാൽനടയാത്രക്കാർക്കായി നീക്കിവെച്ചിരിക്കുന്ന സ്ഥലങ്ങൾ കയ്യേറുന്നില്ലെന്നും അവ വാഹന പാതകളിൽ നിന്ന് കൃത്യമായി വേർതിരിച്ചിട്ടുണ്ടെന്നും ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
വലിയ സാമ്പത്തിക നിക്ഷേപമോ നിർമ്മാണങ്ങളോ ഇല്ലാതെ തന്നെ കാൽനടയാത്രക്കാരുടെ പാതകൾ കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡുള്ളിടത്തെല്ലാം നടന്നുപോകുന്നവർക്ക് പ്രത്യേക സൗകര്യം വേണം. കയറുകൊണ്ട് അതിർത്തിയ തിരിച്ചാണെങ്കിലും കാൽനടപ്പാതകൾ കയ്യേറപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. വാഹനങ്ങളുടെ ഭീഷണിയില്ലാതെ തങ്ങൾക്ക് സഞ്ചരിക്കാൻ നീക്കിവെച്ച വഴിയാണിതെന്ന ആത്മവിശ്വാസം കാൽനടയാത്രക്കാരിൽ ഉണ്ടാക്കിയെടുക്കാൻ അധികാരികൾക്ക് സാധിക്കണം.
വിഷയത്തിൽ അധികാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറലിന് രണ്ട് ആഴ്ചത്തെ സമയം അനുവദിച്ച സുപ്രീം കോടതി, ഹർജി കൂടുതൽ വാദം കേൾക്കുന്നതിനായി രണ്ട് ആഴ്ചയ്ക്ക് ശേഷം മാറ്റിവെച്ചു.കൃത്യമായി വേർതിരിച്ച ഫൂട്ട്പാത്തുകളിലൂടെ നടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് ജൂൺ 19-ന് പുറപ്പെടുവിച്ച ഒരു പ്രധാന വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
റോഡുകളിൽ മോട്ടോർ വാഹനങ്ങളേക്കാൾ കാൽനടയാത്രക്കാർക്കാണ് മുൻഗണന നൽകേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 19 (1) (ഡി) ഉറപ്പുനൽകുന്ന സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെയും ഭാഗമാണ് സുരക്ഷിതമായ കാൽനടയാത്രയെന്നും സുപ്രീം കോടതി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates