ന്യൂഡൽഹി: പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. ഹർജിക്കാരനായ അഭിഭാഷകനോട് കോടതിയുടെ സമയം കളയരുതെന്നും ദൃശ്യങ്ങൾ കൈമാറുന്നതിന് പകരം നിയമപരമായ മാർഗ്ഗങ്ങൾ തേടാനും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നിർദ്ദേശിച്ചു.ബുധനാഴ്ച രാവിലെ കോടതി നടപടികൾ ആരംഭിച്ചപ്പോഴാണ് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ വിഷയം ഉന്നയിച്ചത്.
ദേശീയ പരീക്ഷാ ഏജൻസിയിലെക്രമക്കേടുകൾ ആരോപിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ക്രൂരമായ അതിക്രമം അഴിച്ചുവിട്ടുവെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ, "ഞങ്ങളുടെ സമയം കളയരുത്, നിങ്ങളുടെ സമയവും കളയരുത്" എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ആദ്യ പ്രതികരണം.
നീറ്റ് പരീക്ഷാ ക്രമക്കേടും എൻ.ടി.എ പരിഷ്കരണവും ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണെന്ന് അഭിഭാഷകൻ ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ചർച്ച അവസാനിപ്പിക്കുകയായിരുന്നു. ആയുധമില്ലാത്ത വിദ്യാർത്ഥികളെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അത് സമർപ്പിക്കാമെന്നും അഭിഭാഷകൻ പറഞ്ഞപ്പോൾ, "ഞങ്ങൾക്ക് ദൃശ്യങ്ങൾ കാണാൻ താല്പര്യമില്ല, അത് കാണാൻ സമയവുമില്ല" എന്ന് ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates