നിയമസഭയില്‍ സ്റ്റാലിന്റെ ആംഗ്യം വിജയ് അനുകരിച്ചപ്പോള്‍ ScreenGrab
India

വിജയ്‌യുടെ ഒരു ആംഗ്യവും തുറക്കപ്പെട്ട പഴയൊരു രാഷ്ട്രീയ മുറിവും; എന്താണ് സ്റ്റാലിന്റെ താടിയെല്ലിന് പിന്നിലെ ചരിത്രം?

നിയമസഭയിലെ ആംഗ്യം ചെന്നെത്തിയത് അഞ്ച് പതിറ്റാണ്ട് മുൻപത്തെ അടിയന്തരാവസ്ഥയുടെ തടവറയിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ നടക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജോസഫ് വിജയ് നിയമസഭയിൽ പ്രസംഗിക്കുന്നതിനിടയിൽ സ്വന്തം താടിയെല്ലിൽ കൈവെച്ച് ഉയർത്തിയ ഒരു ചെറിയ ആംഗ്യം തമിഴ്നാട് രാഷ്ട്രീയത്തിൽ തുറന്നുവിട്ടത് അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഒരു ചരിത്ര മുറിവാണ്. താൻ അവിചാരിതമായി കാണിച്ചൊരു ശാരീരിക ചലനമാണെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും വിജയ് വിശദീകരിച്ചെങ്കിലും, എന്തുകൊണ്ടാണ് ഡിഎംകെ ആ ആംഗ്യത്തെ ഇത്രയധികം വൈകാരികമായി കാണുന്നത്? എന്താണ് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ താടിയെല്ലിന് പിന്നിലെ ആ ചരിത്രം?

1976: അടിയന്തരാവസ്ഥയുടെ കറുത്ത നാളുകൾ

ഈ വിവാദത്തിന്റെ വേരുകൾ കിടക്കുന്നത് 1975-77 കാലഘട്ടത്തിലെ ഇന്ദിരാഗാന്ധി സർക്കാരിന്റെ അടിയന്തരാവസ്ഥയിലാണ്. അടിയന്തരാവസ്ഥയോട് ശക്തമായി വിയോജിച്ച തമിഴ്നാട്ടിലെ എം. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെ 1976 ജനുവരി 31-ന് കേന്ദ്ര സർക്കാർ അപ്രതീക്ഷിതമായി പിരിച്ചുവിട്ടു. ഭരണം നഷ്ടപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ, അന്ന് ഇരുപത്തിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഡിഎംകെയുടെ യുവജന വിഭാഗം നേതാവായിരുന്ന എം.കെ. സ്റ്റാലിനെ വിവാദമായ മിസ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. മദ്രാസ് സെൻട്രൽ ജയിലിലായിരുന്നു സ്റ്റാലിനെ അടച്ചത്.

Stalins Misa imprisonment

തടവറയിലെ കൊടുംക്രൂരതയും തകർന്ന താടിയെല്ലും

ജയിലിൽ രാഷ്ട്രീയ തടവുകാർക്ക് നേരെ ഭരണകൂടം അഴിച്ചുവിട്ടത് ക്രൂരമായ പീഡനമുറകളായിരുന്നു. സ്റ്റാലിനും സഹപ്രവർത്തകരും നേരിട്ടത് അതിക്രൂരമായ ശാരീരിക മർദ്ദനങ്ങളായിരുന്നു. പോലീസുകാരുടെ ബൂട്ടിട്ട കാലുകളാലും ലാത്തികളാലും ക്രൂരമായി മർദ്ദിക്കപ്പെട്ടതിനിടയിലാണ് സ്റ്റാലിന്റെ താടിയെല്ല് അടിച്ചുതകർക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കാലത്തെ ക്രൂരതകളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എം.എം. ഇസ്മായിൽ കമ്മീഷന് മുന്നിൽ നൽകിയ മൊഴികളിലും സ്റ്റാലിന്റെ താടിയെല്ല് തകർത്ത ഈ കൊടുംപീഡനത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

തടവറയെ മരണക്കളമാക്കി മാറ്റിയ ആ ചോരകിനിയുന്ന നാളുകളെക്കുറിച്ച് 'ഉങ്ങളിൽ ഒരുവൻ' എന്ന തന്റെ ആത്മകഥയിൽ സ്റ്റാലിൻ അതീവ വേദനയോടെ കുറിച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സി. ചിട്ടിബാബു ഉൾപ്പെടെയുള്ള നേതാക്കൾ ജയിലിലെ മർദ്ദനങ്ങളെത്തുടർന്നാണ് പിന്നീട് മരണത്തിന് കീഴടങ്ങിയത്. ഒടുവിൽ 1977 മാർച്ചിൽ അടിയന്തരാവസ്ഥ പിൻവലിച്ചപ്പോഴാണ് ദീർഘനാളത്തെ ജയിൽവാസത്തിന് ശേഷം സ്റ്റാലിൻ മോചിതനാകുന്നത്.

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് അതൊരു 'വീരമുറിവ്'

ഡിഎംകെയെയും അതിന്റെ പ്രവർത്തകരെയും സംബന്ധിച്ചിടത്തോളം സ്റ്റാലിന്റെ മുഖത്തെ ആ വൈകല്യം കേവലമൊരു പരിക്കല്ല. ജനാധിപത്യം അടിച്ചമർത്തപ്പെട്ട കാലത്ത്, ഏകാധിപത്യത്തിനെതിരെ നെഞ്ചുവിരിച്ചുനിന്ന് ചെറുത്തുതോൽപ്പിച്ചതിന്റെയും സഹനത്തിന്റെയും അടയാളമായ 'വീരമുറിവായാണ്' അവർ അതിനെ കാണുന്നത്. അതുകൊണ്ടുതന്നെയാണ്, നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിക്കുന്നതിനിടെ താടിയെല്ല് ഉയർത്തിപ്പിടിച്ച വിജയ് നടത്തിയ ആംഗ്യം ഡിഎംകെയെ ആഴത്തിൽ പ്രകോപിപ്പിച്ചത്. ചരിത്രപരമായ ആ ത്യാഗത്തെയും ശാരീരിക മുറിവിനെയും തമിഴ്നാട് മുഖ്യമന്ത്രി പരിഹസിച്ചു എന്ന വ്യാഖ്യാനം വ്യാപകമായതോടെയാണ്, വിവാദത്തിന് വിരാമമിടാൻ വിജയ്ക്ക് നേരിട്ട് വിശദീകരണവുമായി രംഗത്തെത്തേണ്ടി വന്നത്.

A seemingly brief physical gesture by Tamil Nadu Chief Minister Joseph Vijay in the State Assembly—holding his jaw while critiquing the opposition—has unbottled a deeply entrenched political and historical confrontation dating back to the dark years of the 1975–77 Emergency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉത്സവങ്ങള്‍ എല്ലാവരുടെതും'; നവരാത്രി ആഘോഷങ്ങളിലെ മുസ്‌ലിം വിലക്കിനെ എതിര്‍ത്ത് അമൃത ഫഡ്‌നാവിസ്; ബിജെപിയില്‍ ഭിന്നത; വിവാദം

30 കോടിയുടെ ഓണം ബമ്പര്‍ അടിച്ചാല്‍ കൈയില്‍ എത്ര കിട്ടും?; കണക്ക് ഇങ്ങനെ

റോസാപ്പൂക്കള്‍ കുലകുത്തി വിടരും; വാടിത്തളര്‍ന്ന ചെടിയെ കരുത്തനാക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ദീപിക, ആലിയ പിന്നെ മമിത; 200 കോടിയിൽ ചരിത്രമെഴുതി താരം

പാൽ തിളപ്പിച്ചപ്പോൾ അടിയിൽ പിടിച്ചോ? നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ