ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ച സംഭവത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇന്നലെ തന്നെ എൻഐഎ സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇത് ഭീകരാക്രമണമാണെന്ന് സൈന്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അന്വേഷണം ഏറ്റെടുക്കാൻ എൻഐഎ തീരുമാനിച്ചത്.
ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയിലാണ് ജമ്മു കശ്മീർ. അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെ ഉണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യത്തിൻറെ തെരച്ചിൽ തുടരുകയാണ്.
നിയന്ത്രണ രേഖയ്ക്ക് സമീപത്തെ വനമേഖലയിലൂടെ കടന്നുപോകുന്ന ഹൈവേയിലാണ് ഇന്നലെ ആക്രമണം നടന്നത്. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മോശം കാലാവസ്ഥ മുതലാക്കിയാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് സൈന്യം കണക്കുകൂട്ടുന്നത്.
ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ ട്രക്കിന് തീപിടിച്ചാണ് ആളപായം ഉണ്ടായത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ബിംബർ ഗലിയിൽ നിന്ന് പൂഞ്ചിലേക്ക് വരികയായിരുന്നു വാഹനം. അതിനിടെ പൂഞ്ചിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വിലയിരുത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates