ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെ തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമങ്ങൾ ഉടനടി പിൻവലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലിട്ട കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഏത് തരത്തിലുള്ള അക്രമവും ഒരു ഉത്തരമല്ല. അത് സ്വീകാര്യവുമല്ല. ഈ സാഹചര്യം മോദി സർക്കാർ സൃഷ്ടിച്ചെടുത്തതാണ്. അറുപത് ദിവസത്തിലേറെയായി കൊടും തണുപ്പിൽ കർഷകർ സമാധാനപരമായി പ്രതിഷേധിക്കുകയാണ്. ഡൽഹിയിലേക്ക് വരാൻ അവർക്ക് അനുവാദമില്ല. നൂറിലധികം കർഷകർ ഇതിനോടകം മരിച്ചു.
ഭിന്നാഭിപ്രായം ഉന്നയിക്കുന്നവരേയും അവകാശങ്ങൾ ചോദിക്കുന്നവരേയും ബിജെപിയും അവരുടെ ട്രോൾ ആർമികളും ചേർന്ന് നിന്ദിക്കുകയാണ് ഉണ്ടായിട്ടുള്ളത്. മന്ത്രിമാർ വരെ വന്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. കോടതിയിൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ഉദ്യോഗസ്ഥർ വാദിക്കുന്നു. കർഷകരെ ന്യായമായല്ല നേരിട്ടിട്ടുള്ളത്. യെച്ചൂരി വ്യക്തമാക്കി.
റിപ്പബ്ലിക് എന്നാൽ പൊതുജനമാണ്. രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് കർഷകരുടെ ന്യായമായ ആവശ്യത്തിനാണ് പ്രതിഷേധം. അത് പ്രശ്നമായി അവശേഷിക്കുന്നു, അത് പരിഹരിക്കേണ്ടതുമാണ്. ഈ കാർഷിക നിയമങ്ങൾ റദ്ദാക്കുക എന്നതാണ് ഏക പരിഹാര മാർഗം. അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates