ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി വ്യോമയാന സേവന സ്ഥാപനത്തിന്റെ ക്ലിയറന്‍സ് കേന്ദ്രം റദ്ദാക്കിയത് ചോദ്യം ചെയ്ത് തുര്‍ക്കി ആസ്ഥാനമായ കമ്പനി കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. സെലെബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വ്യാഴാഴ്ചയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി കമ്പനിക്കുള്ള സുരക്ഷാ അനുമതി പിന്‍വലിച്ച് ഉത്തരവിറക്കിയത്. ഇന്ത്യ - പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയുടെ നടപടിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കേന്ദ്ര തീരുമാനം 3,000-ത്തിലധികം ഇന്ത്യന്‍ പൗരമാരുടെ ജോലി നഷ്ടപ്പെടുന്ന നിലയുണ്ടാക്കും എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കമ്പനി കോടതിയെ സമീപിച്ചത്. കമ്പനിയുടെ മാനേജ്മെന്റിലും തൊഴിലാളികളും ഇന്ത്യക്കാരാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു . ഡല്‍ഹി, മുംബൈ തുടങ്ങി കേരളത്തിലെ കൊച്ചി, കണ്ണൂര്‍ ഉള്‍പ്പെടെ ഒമ്പതോളം പ്രധാന വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിങ്ങ് നടത്തുന്ന കമ്പനിയാണ് തുര്‍ക്കി ആസ്ഥാനമായുള്ള സെലെബി എയര്‍പോര്‍ട്ട് സര്‍വീസസസ്.
ഇന്ത്യ - പാക് സംഘര്‍ഷത്തിനിടെ പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയ തുര്‍ക്കിയുടെ നടപടിയാണ് കേന്ദ്ര നീക്കത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. ദേശീയ സുരക്ഷ കണക്കാക്കി കമ്പനിയുടെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ്ങിനുള്ള സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കുന്നു എന്നായിരുന്നു കേന്ദ്രവ്യോമയാന മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കിയത്.
2022 ല്‍ ആയിരുന്നു സെലിബി ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രതിവര്‍ഷം ഏകദേശം 58,000 വിമാനങ്ങളും 5,40,00 ടണ്‍ കാര്‍ഗോയും കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. മുംബൈ, കൊച്ചി, കണ്ണൂര്‍, ബാംഗ്ലൂര്‍, ഹൈദരാബാദ്, ഗോവ, അഹമ്മദാബാദ്, ചെന്നൈ വിമാനത്താവളങ്ങളില്‍ ആണ് സെലബി പ്രവര്‍ത്തിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates