ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 38കാരനായ രാകേഷ് എന്ന ഓട്ടോ ഡ്രൈവർ ആണ് അറസ്റ്റിലായത്. ജീവൻ ഖേരിയിൽ നിന്നും പെൺകുട്ടി ഇയാളുടെ ഓട്ടോയിൽ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ഓട്ടോറിക്ഷയിൽ രക്തത്തുള്ളികളും കണ്ടെത്തിയിട്ടുണ്ട്. ഇത് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഒരാൾ ഓട്ടോ ഡ്രൈവറാണെന്നാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും, ഇവരുടെ പേരുവിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും സത്ന എസ്പി സച്ചിൻ ശർമ്മ പറഞ്ഞു.
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി വിവസ്ത്രയായി രക്തവുമൊലിപ്പിച്ച് സഹായം തേടി നടക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. പെൺകുട്ടി എട്ട് കിലോമീറ്റർ നടന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്. സഹായം അഭ്യർത്ഥിച്ച പെൺകുട്ടിയെ പലരും ആട്ടിയോടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ബാഗ്നഗർ റോഡിലെ ആശ്രമത്തിലെ പുരോഹിതനാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി അമ്മൂമ്മയ്ക്കും മൂത്ത സഹോദരനും ഒപ്പമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച മുതലാണ് കുട്ടിയെ കാണാതാകുന്നത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. വീട്ടിൽ നിന്നും 700 കിലോ മീറ്റർ അകലെ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates