എം എ ബേബിക്കൊപ്പം ജോൺ ബ്രിട്ടാസ് 
India

'എകെജി ഭവനില്‍ കയറാന്‍ എവിടെ നിന്നാണ് ധൈര്യം?, നെയിം ബോര്‍ഡും യൂണിഫോമും എവിടെ?'; പൊലീസ് ഉദ്യോഗസ്ഥയോട് തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ്

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായി എകെജി ഭവനിലെത്തിയ ഡല്‍ഹി പൊലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ട് സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായി എകെജി ഭവനിലെത്തിയ ഡല്‍ഹി പൊലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ട് സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് എംപി. ഇത് പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനമാണെന്നും എന്തടിസ്ഥാനത്തിലാണ് അനുമതി വാങ്ങാതെ പാര്‍ട്ടി ഓഫീസില്‍ കയറിയതെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു. പൊലീസ് നടപടി സിപിഎം നേതാക്കള്‍ തടഞ്ഞതോടെ നാടകീയ രംഗങ്ങള്‍ക്കാണ് എകെജി ഭവന്‍ വേദിയായത്.

'അകത്തുകയറാന്‍ എവിടെ നിന്നാണ് ധൈര്യം? 30ന് കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ അവര്‍ അവിടെ ഹാജരാകും. വര്‍ഷങ്ങളായുള്ള കേസാണ്. അതിനിടെ നിങ്ങള്‍ ഒരു സീന്‍ ക്രിയേറ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ്. ജന്തര്‍മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്തവരോട് ഒരു ദയയും കാണിക്കില്ല എന്ന സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നത്'- ജോണ്‍ ബ്രിട്ടാസ് തര്‍ക്കിച്ചു.

'നിങ്ങള്‍ക്ക് എന്തുകൊണ്ട് പൊലീസ് യൂണിഫോമില്ല. നിങ്ങള്‍ ഡല്‍ഹി പൊലീസിന്റെ ഭാഗമാണോ? എനിക്ക് നിങ്ങള്‍ ആരെന്ന് അറിയണം. എവിടെ നിങ്ങളുടെ നെയിം ബോര്‍ഡും യൂണിഫോമും? നിങ്ങള്‍ക്ക് ഇങ്ങനെ വരാന്‍ സാധിക്കുമോ? ഞാന്‍ ഒരു പാര്‍ലമെന്റ് അംഗമാണ്.'- ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. ഹൈക്കോടതി കേസുമായി ബന്ധപ്പെട്ടാണ് താന്‍ ഇവിടെ വന്നതെന്നും മഴയായത് കൊണ്ടാണ് യൂണിഫോം ധരിക്കാതിരുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥ പറഞ്ഞു. എന്നാല്‍ മറുപടിക്ക് വഴങ്ങാന്‍ ജോണ്‍ ബ്രിട്ടാസ് കൂട്ടാക്കിയില്ല. 'പൊലീസ് നടപടിക്ക് നിങ്ങള്‍ യൂണിഫോമില്‍ എത്തണം. നിങ്ങള്‍ തിരിച്ചുപോയി യൂണിഫോം ധരിച്ച് വരാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു'- ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഏറെനേരത്തെ തര്‍ക്കത്തിന് ഒടുവില്‍ ഡല്‍ഹി പൊലീസ് താത്കാലികമായി മടങ്ങുകയായിരുന്നു.

ഒരു പ്രതികാര നടപടിയും ഉണ്ടാവില്ലെന്നും വിദ്യാര്‍ഥികളുടെ പേരില്‍ കേസ് എടുക്കില്ലെന്നും പറഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് തെളിഞ്ഞതായി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ കള്ളം പറഞ്ഞ് പറ്റിക്കാം എന്നാണ് മോദിയും അമിത് ഷായും കൂടി തീരുമാനിച്ചിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഇത് ഉണ്ടായത്. ഇത് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ക്രിമിനല്‍ കുറ്റമാണ്. പൊലീസ് വേഷത്തിലല്ല അവര്‍ വന്നത്. സോനം വാങ്ചുക്കിനെ സമരസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയത് പോലെ ഐഷി ഘോഷിനെ പാര്‍ട്ടി ഓഫീസില്‍ നിന്ന് തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയാണ് മോദിയും അമിത് ഷായും ഡല്‍ഹി പൊലീസും ചേര്‍ന്ന് തയ്യാറാക്കിയത് എന്ന് വേണം അനുമാനിക്കാനെന്നും എം എ ബേബി ആരോപിച്ചു. 2021ല്‍ ബംഗ്ലാ ഭവന് മുന്നില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി മാധ്യമങ്ങളോട് പറഞ്ഞു. ഈ സമരത്തില്‍ പങ്കെടുത്തവരെ വെറുതെ വിടില്ല എന്ന സന്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

'Where did you get the courage to enter AKG Bhavan? Where is the name board and uniform?'; John Brittas argues with police officer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആള് മാറി, പിന്നെ കരച്ചിലും കാലുപിടിത്തവും; അഖില്‍ മത്സരിക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത്'

കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

'6 വർഷത്തോളം ആരോടും പറഞ്ഞില്ല, അതൊരു രോഗമായിരുന്നെന്ന് പോലും അറിയില്ലായിരുന്നു, വഴിത്തിരിവായത് വായന, പിന്നീട് 4 വർഷം ചികിത്സ'

പൊലീസ് ജീപ്പിൽ മദ്യക്കുപ്പിയും ചീട്ടും കണ്ടെത്തിയ സംഭവം: വകുപ്പുതല അന്വേഷണം ആരംഭിച്ചു

ചക്കപ്പഴം മുതല്‍ കളിത്തോക്ക് വരെ; ദുബൈ യാത്രയില്‍ ഒഴിവാക്കേണ്ടവ, മുന്നറിയിപ്പ്