ന്യൂഡൽഹി: ദീർഘകാലം പങ്കാളിക്കൊപ്പം ലിവിങ് ടുഗദർ ബന്ധത്തിൽ കഴിഞ്ഞശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. വിവാഗവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ചുള്ള പരാതിയിലാണ് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെ നിരീക്ഷണം. നിയമപരമായുള്ള വിവാഹബന്ധത്തിന് പുറത്ത് ഒന്നിച്ചു ജീവിക്കാൻ തീരുമാനമെടുക്കുമ്പോൾ അതിലുണ്ടാകുന്ന അപകടസാധ്യതകൾ തിരിച്ചറിയേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവാഹിതരാകാതെ ഒരുമിച്ചു കഴിയുമ്പോൾ ബന്ധം ഒഴിഞ്ഞാൽ ക്രിമിനൽ കുറ്റമാകില്ല. വിവാഹം നടന്നില്ല എന്നതുകൊണ്ട് ലൈംഗികാതിക്രമമാകുമോ?. ഉഭയസമ്മതത്തോടെയുള്ള ബന്ധത്തിൽ എങ്ങനെയാണ് ലൈംഗികാതിക്രമക്കേസെന്നും കോടതി ചോദിച്ചു. ആ ബന്ധത്തിൽ കുട്ടി ജനിച്ചതും ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് പരാമർശിച്ചു. പീഡനക്കേസ് റദ്ദാക്കിയ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു യുവതി സുപ്രീംകോടതിയെ സമീപിച്ചത്.
വിവാഹവാഗ്ദാനം നൽകി പങ്കാളി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്ത് വഞ്ചിച്ചെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 'ഇതൊരു ലിവ്-ഇൻ ബന്ധമാണ്. നിയമപരമായി വിവാഹംപോലും കഴിക്കാതെതന്നെ ഒരു കുട്ടിജനിച്ചു. ഇപ്പോൾ ഒരാൾ പറയുന്നു ബലാത്സംഗവും ആക്രമണവും നടന്നെന്ന്. എന്താണിത്?' ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധം എങ്ങനെയാണ് ബലാത്സംഗാരോപണമാകുന്നതെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ബന്ധം പിരിഞ്ഞാൽ സ്ത്രീ വന്ന് പുരുഷനെതിരേ ബലാത്സംഗ പരാതി ഉന്നയിക്കും. വിവാഹത്തിന് പുറത്തുള്ള എല്ലാ ബന്ധങ്ങളുടേയും സ്ഥിതി ഇതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഭർത്താവ് നേരത്തെ നഷ്ടപ്പെട്ടുവെന്നും, ഭർത്താവിന്റെ സഹോദരീ ഭർത്താവാണ് പ്രതിയെ പരിചയപ്പെടുത്തിയതെന്നും യുവതി പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകി ചൂഷണം ചെയ്യുകയായിരുന്നു. ഇയാൾ നാല് വിവാഹം കഴിച്ചിരുന്നുവെന്നും ഇക്കാര്യം യുവതിയ്ക്ക് അറിയില്ലായിരുന്നുവെന്നും ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, വിവാഹം കഴിക്കാതെ ഇയാൾക്കൊപ്പം യുവതി എന്തിന് കഴിഞ്ഞെന്നും ഒരു കുഞ്ഞിന് ജന്മംനൽകിയെന്നും കോടതി ചോദിച്ചു.
അതേസമയം, ലിവ് ഇൻ ബന്ധത്തിൽ ജനിച്ച കുട്ടിക്ക് നിയമപരമായ പരിരക്ഷ ഉണ്ടെന്നും ജീവനാംശം തേടാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമപരമല്ലാത്ത ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടി നിയമപരമല്ലാതാകുന്നില്ല. അവർക്കിടയിൽ നിയമപരമായ വിവാഹ ബന്ധമുണ്ടായിരുന്നുവെങ്കിൽ അത് കൂടുതൽ നന്നാകുമായിരുന്നു. സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മധ്യസ്ഥ ചർച്ചയിൽക്കൂടി പ്രശ്നം പരിഹരിക്കാനും സുപ്രീം കോടതി നിർദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates