സുപ്രീംകോടതി file
India

'ഭാര്യ കരിയര്‍ തുടരുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയല്ല, അങ്ങനെ ചിന്തിക്കുന്നത് പിന്തിരിപ്പന്‍ നിലപാട്'

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സമൂഹം അഭിമാനപൂര്‍വം സംസാരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം മനോഭാവം അങ്ങേയറ്റം ആക്ഷേപകരവും അപലപനീയവുമാണെന്ന് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നീരീക്ഷിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു സ്ത്രീ തന്റെ ഔദ്യോഗിക ജീവിതം പിന്തുടരുന്നതിനെ ഭര്‍ത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാനാവില്ലെന്നും അത് പഴഞ്ചന്‍ ചിന്താഗതിയാണെന്നും സുപ്രീംകോടതി. ഭാര്യ കരിയര്‍ പിന്തുടരാന്‍ തീരുമാനിക്കുന്നത് ഭര്‍ത്താവിന്റേയോ വീട്ടുകാരുടേയോ വികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് പറയുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പിന്തിരിപ്പന്‍ മനോഭാവവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സമൂഹം അഭിമാനപൂര്‍വം സംസാരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം മനോഭാവം അങ്ങേയറ്റം ആക്ഷേപകരവും അപലപനീയവുമാണെന്ന് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നീരീക്ഷിച്ചു. കരിയര്‍ തുടരാനുള്ള തീരുമാനത്തെ കീഴ്‌ക്കോടതികള്‍ ക്രൂരതയായി ചിത്രീകരിച്ചതിനെതിരെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

കരസേനാ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് നല്‍കിയ വിവാഹമോചനക്കേസില്‍ ഭാര്യയായ വനിതാ ദന്തഡോക്ടര്‍ക്കെതിരെ കുടുംബ കോടതിയും ഗുജറാത്ത് ഹൈക്കോടതിയും രേഖപ്പെടുത്തിയ ക്രൂരത, ഉപേക്ഷിക്കല്‍ എന്നീ കണ്ടെത്തലുകള്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. ഭാര്യയുടെ ഔദ്യോഗിക ജീവിതം ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ബലികഴിക്കണമെന്ന സങ്കല്‍പ്പം കാലഹരണപ്പെട്ടതാണെന്നും എന്നാൽ ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് കീഴ്‌ക്കോടതികളുടെ സമീപനമെന്നും ബെഞ്ച് നിരീക്ഷിച്ചു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പകുതിയില്‍ എത്തിനില്‍ക്കുമ്പോഴും ഉന്നത വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ ഔദ്യോഗിക ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനെ ക്രൂരതയായും വിവാഹത്തിൽ നിന്നുള്ള ഒളിച്ചോട്ടമായോ പങ്കാളിയെ ഒറ്റപ്പെടുത്തലായോ ആണ് ഇപ്പോഴും കാണുന്നത്. കീഴ്‌ക്കോടതികളുടെ സമീപനം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് പറയാതിരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ദന്തഡോക്ടറായ പരാതിക്കാരിയും കരസേനാ ഉദ്യോഗസ്ഥനായ ഭര്‍ത്താവും 2009-ലാണ് വിവാഹിതരായത്. പൂനെയില്‍ ദന്താശുപത്രി നടത്തിയിരുന്ന അവര്‍ ഭര്‍ത്താവിന് കാര്‍ഗിലില്‍ നിയമനം ലഭിച്ചപ്പോള്‍ അങ്ങോട്ടേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍, ഗര്‍ഭകാലത്തും പിന്നീട് മകള്‍ക്ക് പ്രത്യേക ചികിത്സ ആവശ്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും, മികച്ച ആരോഗ്യപരിചരണവും കുട്ടിക്ക് സുരക്ഷിതമായ സാഹചര്യവും കണക്കിലെടുത്ത് അവര്‍ അഹമ്മദാബാദിലേക്ക് മടങ്ങി. അവിടെ അവര്‍ വീണ്ടും ജോലി ആരംഭിക്കുകയും ചെയ്തു. ഭര്‍ത്താവിനെയോ വീട്ടുകാരെയോ അറിയിക്കാതെ അഹമ്മദാബാദില്‍ ക്ലിനിക്ക് ആരംഭിച്ചു എന്നാരോപിച്ചാണ് കുടുംബ കോടതി ഇതിനെ 'ക്രൂരത'യായി കണ്ടത്. അഹമ്മദാബാദിലെ സന്ദര്‍ശന വേളയില്‍ സ്വന്തം വീട്ടില്‍ താമസിച്ചതും ഭര്‍ത്താവിന്റെ ജോലിസ്ഥലത്ത് കൂടെ പോകാത്തതും ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോയതായി കുടുംബ കോടതി വ്യാഖ്യാനിച്ചു.

ഭാര്യയ്ക്ക് ഇനി ദാമ്പത്യം തുടരാന്‍ താല്പര്യമില്ലാത്തതും ഭര്‍ത്താവ് ഇതിനോടകം പുനര്‍വിവാഹം ചെയ്തതും പരിഗണിച്ച കോടതി വിവാഹമോചനവും അനുവദിച്ചു. കൂടാതെ, വ്യാജ തെളിവ് നല്‍കിയെന്നാരോപിച്ച് ഭാര്യയ്‌ക്കെതിരെ നടപടി വേണമെന്ന ഭര്‍ത്താവിന്റെ ഹര്‍ജിയും കോടതി തള്ളി. നീണ്ടുനിന്ന ദാമ്പത്യ തര്‍ക്കങ്ങളില്‍ നിന്നുള്ള 'വ്യക്തിപരമായ പ്രതികാരം' മൂലമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് കോടതി വിലയിരുത്തി.

Wife's Pursuit Of Career Can't Be Branded Cruelty Just Because It Hurt Husband's Sentiments : Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് നിയമസഭയിൽ വിജയ് കരുത്ത് തെളിയിച്ചു; ടിവികെ സർക്കാരിന് ഭൂരിപക്ഷം

Kerala CM Selection Live: 'വയനാട് അമേഠിയാകും', രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പ്രതിഷേധം

'എന്റെ ചർമത്തിന് അത് ശരിക്കും വർക്ക് ആയി'

'കെസിയെ കേറ്റിയേ.. കേരളമാകെ നാറ്റിയേ...'; വീണ്ടും പാരഡി, വൈറൽ ( വിഡിയോ)

മരുമകൾക്കോ അതോ മക്കൾക്കോ? അമ്മായിയമ്മയുടെ മരണശേഷം സ്വർണത്തിന്റെ യഥാർഥ അവകാശികൾ ആര്?

SCROLL FOR NEXT