ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാവിനെ കൊന്ന് കത്തിച്ച കേസില്‍ ഭാര്യയും കാമുകനും പിടിയില്‍. മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിലെ കൈയിലെ ടാറ്റൂവും മദ്യക്കുപ്പുകളിലെ ക്യൂആര്‍ കോഡുമാണ് കേസ് തെളിയിക്കുന്നതില്‍ നിര്‍ണായക തുമ്പായി മാറിയത്.
ആഗ്രയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഏപ്രില്‍ 1 ന് രാത്രിയിലാണ് പകുതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മുഖം തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹം തിരിച്ചറിയുക വെല്ലുവിളിയായിരുന്നു. പക്ഷേ കൈത്തണ്ടയിലെ ടാറ്റൂ കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമാകുകയായിരുന്നു. ലോകേന്ദ്ര എന്നാണ് ടാറ്റൂവില്‍ എഴുതിയിരുന്നത്. അതിനിടെ ലോകേന്ദ്രയെ കാണാനില്ലെന്ന് കാട്ടി സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയതും കേസില്‍ വഴിത്തിരിവായി. ലോകേന്ദ്ര രാത്രിയില്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്നും മഹേഷ് പ്രജാപതിക്കൊപ്പമാണ് അവസാനമായി കണ്ടതെന്നും പരാതിയില്‍ പറയുന്നു.
കൊലപാതക കേസ് തെളിയിക്കാന്‍ പൊലീസ് അഞ്ച് ടീം രൂപീകരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്തും മറ്റും നടത്തിയ വിശദമായ അന്വേഷണമാണ് കേസ് തെളിയിക്കാന്‍ സഹായകമായത്. കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം മദ്യക്കുപ്പികളും ചില കടലാസ് കഷണങ്ങളും പൊലീസ് കണ്ടെടുത്തു. ഇതിന് പിന്നാലെ സംശയം തോന്നിയ പൊലീസ് ലോകേന്ദ്രയുടെ ഭാര്യയെയും മഹേഷ് പ്രജാപതിയെയും സുഹൃത്ത് ധരംവീറിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തി. ലോകേന്ദ്രയുടെ ഭാര്യയുമായി താന്‍ വളരെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് മഹേഷ് പൊലീസിനോട് പറഞ്ഞു. അടുത്തിടെ, ലോകേന്ദ്ര അവരുടെ പ്രണയത്തെക്കുറിച്ച് അറിയുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തു. തുടര്‍ന്ന് കാമുകനുമായി ചേര്‍ന്ന് യുവതി ലോകേന്ദ്രയുടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏപ്രില്‍ 1 ന് ലോകേന്ദ്ര വീട്ടില്‍ നിന്ന് പോയപ്പോള്‍ ഭാര്യ മഹേഷിനെ വിളിച്ച് വിവരം അറിയിച്ചു. വഴിയില്‍ വെച്ച് മഹേഷ് ലോകേന്ദ്രയെ കാണുകയും മദ്യപിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ഇരുവര്‍ക്കും പരസ്പരം അറിയാമായിരുന്നു. അതിനാല്‍ കൂടെ പോകാന്‍ ലോകേന്ദ്ര സമ്മതിച്ചു. ധരംവീറും അവരോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് അവര്‍ മദ്യവും ഭക്ഷണവും എടുത്ത് വയലില്‍ കൊണ്ടുപോയി മദ്യപിക്കാന്‍ തുടങ്ങി. ഇതിന് പിന്നാലെ മഹേഷും ധരംവീറും ചേര്‍ന്ന് ലോകേന്ദ്രയെ ശ്വാസം മുട്ടിച്ചു കൊന്നു എന്നതാണ് കേസ്. കേസില്‍ കുടുങ്ങാതിരിക്കാന്‍ അവര്‍ ലോകേന്ദ്രയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം ഗോതമ്പ് കൊണ്ട് മൂടി തീകൊളുത്തിയെന്നും പ്രതികള്‍ മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു.
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത കടലാസ് കഷണങ്ങളും മദ്യക്കുപ്പികളിലെ ക്യൂആര്‍ കോഡുമാണ് കേസ് തെളിയിക്കാന്‍ സഹായിച്ചതെന്നും പൊലീസ് പറഞ്ഞു. മദ്യക്കുപ്പികളിലെ ക്യുആര്‍ കോഡിന്റെ അടിസ്ഥാനത്തില്‍ എവിടെ നിന്നാണ് മദ്യം വാങ്ങിയത് എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് സിസിടിവി കാമറകള്‍ സ്‌കാന്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates