Years Of Gang-Rape, Blackmail, Then 2 Sisters' Suicide In Jodhpur Horror File
India

കൂട്ടബലാത്സംഗം, ബ്ലാക്‌മെയില്‍; രാജസ്ഥാനിലെ സഹോദരിമാരുടെ ആത്മഹത്യയില്‍ പ്രതിഷേധം

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകിയതുമാണ് ഇതിന് പിന്നിലെന്ന ആരോപണം ശക്തമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ജോധ്പൂര്‍: രാജസ്ഥാനില്‍ വര്‍ഷങ്ങളോളം കൂട്ടബലാത്സംഗത്തിനും ബ്ലാക്ക്‌മെയിലിങിനും ഇരയായതിനെത്തുടര്‍ന്ന് മൂത്ത സഹോദരി ജീവനൊടുക്കിയതിന് പിന്നാലെ ഇളയ സഹോദരിയും ജീവനൊടുക്കി. മാര്‍ച്ചിലാണ് യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസില്‍ നിന്നും നീതി ലഭിക്കാത്തതിനെത്തുടര്‍ന്ന് അനിയത്തിയും ജീവനൊടുക്കുകയായിരുന്നു.

ജോധ്പൂരിലുണ്ടായ രണ്ട് സഹോദരിമാരുടെ മരണം പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകിയതുമാണ് ഇതിന് പിന്നിലെന്ന ആരോപണം ശക്തമാണ്. പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത പെണ്‍കുട്ടികളുടെ പിതാവ്, സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു.

മാര്‍ച്ച് 20-ന് ആത്മഹത്യ ചെയ്ത മൂത്ത സഹോദരിയെ ലോക്കല്‍ ഇ-മിത്ര സേവന കേന്ദ്രം നടത്തിപ്പുകാരനായ മഹിപാല്‍ എന്നയാള്‍ കെണിയില്‍ പെടുത്തുകയായിരുന്നുവെന്ന് അനിയത്തി ഏപ്രില്‍ 11-ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇവരുടെ അശ്ലീല ദൃശ്യങ്ങള്‍ ഇയാള്‍ രഹസ്യമായി പകര്‍ത്തി വെച്ചിട്ടുണ്ടായിരുന്നു. ശിവരാജ്, ഗോപാല്‍, വിജാറാം, ദിനേഷ്, മനോജ്, പുഖ്രാജ് എന്നിവരുള്‍പ്പെടെ ആകെ എട്ട് പേരെയാണ് പരാതിയില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്നത്.

ഇവര്‍ തന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അനിയത്തി ആരോപിച്ചു. മഹിപാലും കൂട്ടാളികളും ചേര്‍ന്ന് ഏകദേശം നാല് വര്‍ഷത്തോളം യുവതിയെ ചൂഷണം ചെയ്യുകയും, ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി നിരന്തരം പണം തട്ടിയെടുക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പീഡനം താങ്ങാനാവാതെയാണ് മാര്‍ച്ച് 20-ന് അവര്‍ ജീവനൊടുക്കിയത്.

തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ താനും ജീവനൊടുക്കുമെന്ന് അനിയത്തി പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നുമുണ്ടായില്ല. ക്രൂരതകള്‍ അവിടെക്കൊണ്ടും അവസാനിച്ചില്ല. സഹോദരിയുടെ ആത്മഹത്യയ്ക്ക് ശേഷം പ്രതികള്‍ തനിക്കുനേരെ തിരിഞ്ഞതായി അനിയത്തി ആരോപിച്ചിരുന്നു. ചേച്ചിയുടെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇവര്‍ തന്നെയും ലൈംഗികമായി പീഡിപ്പിച്ചതായി അവര്‍ പറഞ്ഞു. എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് ശേഷവും പ്രതികള്‍ തങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് തുടരുകയായിരുന്നുവെന്നും, പൊലീസിന് തങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ വീരവാദം മുഴക്കിയിരുന്നതായും യുവതി ആരോപിച്ചു.

ഒടുവില്‍, തന്റെ ശബ്ദം അധികാരികളില്‍ എത്തിക്കുന്നതിനായി വെള്ളിയാഴ്ച അനിയത്തി ഒരു വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ വിഷം കഴിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരണപ്പെടുകയുമായിരുന്നു. സംഭവം രജപുത്ര സമുദായത്തിനിടയില്‍ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന എംഡിഎം ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ വന്‍ ജനക്കൂട്ടം പ്രതിഷേധവുമായി തടിച്ചുകൂടി. ആദ്യഘട്ടത്തിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പെണ്‍കുട്ടിയുടെ കുടുംബം സമ്മതം മൂളി. അന്വേഷണത്തിലുടനീളം പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് മാര്‍വാര്‍ രാജ്പുത് സൊസൈറ്റി പ്രസിഡന്റ് ഹനുമാന്‍ സിങ് ഖാംഗ്ത ആരോപിച്ചു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് രണ്ട് സഹോദരിമാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും സാമുദായിക നേതാക്കള്‍ ആവശ്യപ്പെട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Years Of Gang-Rape, Blackmail, Then 2 Sisters' Suicide In Jodhpur Horror

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇതാണോ ടീം യുഡിഎഫ്?'; മന്ത്രിസ്ഥാനത്തെച്ചൊല്ലി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പൻ

കാറില്‍ ഗര്‍ഭിണി വെന്ത് മരിച്ച സംഭവം; ദുരൂഹതയുണ്ടെന്ന് കുടുംബം, കാറിന് തീപിടിച്ചതെങ്ങനെ? അന്വേഷണം

ദിവസവും അഞ്ച് ഷോ, സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോം, 0% വിനോദനികുതി; വിജയ്ക്ക് നിവേദനം സമര്‍പ്പിച്ച് കമല്‍ഹാസന്‍

കവര്‍ച്ചയ്ക്ക് ശേഷം നിലത്തെ പൊടിയില്‍ എഴുതി 'ഐ ലവ് യു'; ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ മോഷണം പോയത് 73 ടാപ്പുകള്‍

VD Satheesan Cabinet Live: ലീഗ് മന്ത്രിമാരുടെ അന്തിമ പട്ടികയായി

SCROLL FOR NEXT