മുംബൈ: ശിവസേന നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനം നാളെ. എൻസിപി– ശിവസേന– കോൺഗ്രസ് യോഗത്തിലാണ് ഉദ്ധവിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ഉദ്ധവിനെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടെന്ന് എൻസിപി നേതാവ് ശരദ് പവാർ പ്രതികരിച്ചു. ചർച്ചകൾക്കു ശേഷം പവാർ തന്നെയാണ് ഉദ്ധവ് മുഖ്യമന്ത്രിയാകുന്ന കാര്യവും അറിയിച്ചത്.
മൂന്ന് കക്ഷികളുടെയും പ്രതിനിധികൾ ചേർന്നു നാളെ വാർത്താ സമ്മേളനം നടത്തും. ചർച്ചകള്‍ തുടരുകയാണ്. ഗവർണറെ കാണുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ എടുക്കുമെന്നും പവാര്‍ പറഞ്ഞു. സഖ്യത്തിൽ ധാരണയായതോടെ ന്യൂഡൽഹിയിലേക്കുള്ള മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ യാത്ര റദ്ദാക്കി. രാഷ്ട്രപതിയുമായി മൂന്ന് ദിവസത്തെ ചർച്ചകൾക്കായിരുന്നു ഗവർണർ ഡൽഹിയിലേക്കു പോകാനിരുന്നത്.
ആഭ്യന്തര വകുപ്പ് എന്‍സിപി ആവശ്യപ്പെട്ടതായാണ് വിവരം. കോൺഗ്രസിന്‍റെ നിയമസഭാകക്ഷി നേതാവായി മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. എന്നാല്‍ മന്ത്രി സ്ഥാനങ്ങളും വകുപ്പുകളും നിര്‍ണയിക്കുന്നതിലെ അവ്യക്തത തുടരുകയാണ്.
ഇതിനിടെ കുതിരക്കച്ചവടം പേടിച്ച് സേനാ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയെന്ന വിവരങ്ങളുമുണ്ട്. അവസാനഘട്ടത്തിലെ കൂറമാറ്റം തടയാനാണിതെന്നാണ് വിവരം. ഡിസംബർ ഒന്നിനകം സത്യപ്രതിജ്ഞയെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ദിവസങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ഇതോടെ അവസാനമായേക്കുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates