ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളായ എല്ലാവരേയും സ്വദേശത്തേയ്ക്ക് മടക്കി അയക്കേണ്ടതില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. വീടുകള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനല്ല ഇളവുകള്‍ പ്രഖ്യാപിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി. ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റിടങ്ങളില്‍ കുടുങ്ങുകയും തിരിച്ചു പോകാന്‍ ആഗ്രഹിച്ചിട്ടും കഴിയാതെ വരികയും ചെയ്യുന്നവരെ മാത്രം തിരികെയെത്തിച്ചാല്‍ മതിയെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ പെട്ടുപോയ കുടിയേറ്റ തൊഴിലാളികളെ സ്വദേശത്ത് തിരികെയെത്തിക്കുന്നതിന് സംസ്ഥാനങ്ങള്‍ തിരക്കിട്ട നടപടികള്‍ സ്വീകരിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. തൊഴിലാളികളെ തിരികെയെത്തിക്കുന്നതിന് പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് റെയില്‍വേ മന്ത്രാലയത്തോട് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇക്കാര്യത്തില്‍ കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
കുടുങ്ങിപ്പോയ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ അര്‍ഹിക്കാത്തവര്‍ക്കു കൂടി ലഭ്യമാകുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. മറ്റു നാടുകളില്‍ ജോലിക്കായോ അല്ലാതെയോ താമസിച്ചു വരുന്ന, സ്വന്തം വീടുകള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതല്ല ഇളവുകളെന്നും മന്ത്രാലയം വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന 14 ലക്ഷം കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേയ്ക്ക് എത്തിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തീവണ്ടികളിലും ബസുകളിലുമായി വിവിധ സംസ്ഥാനങ്ങള്‍ തൊഴിലാളികളെ മടക്കിയയച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് വിശദീകരണം നല്‍കിക്കൊണ്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates