ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കര്‍ഷക പ്രക്ഷോഭം 19-ാം ദിവസത്തേക്ക് കടന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകസംഘടനകള്‍ ഇന്ന് സംസ്ഥാന ജില്ലാ ഭരണസിരാകേന്ദ്രങ്ങള്‍ ഉപരോധിക്കും. സിംഘുവിലെ സമര ഭൂമിയില്‍ കര്‍ഷകനേതാക്കള്‍ നിരാഹാരം അനുഷ്ഠിക്കും. കര്‍ഷകര്‍ക്കൊപ്പം സത്യാഗ്രഹം നടത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹരിയാണയിലെയും രാജസ്ഥാനിലെയും കൂടുതല്‍ കര്‍ഷകര്‍ സിംഘുവിലേക്കെത്തി. പഞ്ചാബില്‍നിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും സമരത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.ഞായറാഴ്ച കര്‍ഷകര്‍ ജയ്പുര്‍ ദേശീയപാത കൂടി ഉപരോധിച്ചു. രാജസ്ഥാനിലെ അല്‍വര്‍ ജില്ലയില്‍നിന്നുള്ള കര്‍ഷകരുടെ മാര്‍ച്ച് ഹരിയാണ അതിര്‍ത്തിയില്‍ തടഞ്ഞതോടെയാണിത്.
ഉത്തര്‍പ്രദേശ്, ഹരിയാണ അതിര്‍ത്തികള്‍ സ്തംഭിപ്പിച്ച കര്‍ഷകസംഘടനകള്‍ സമരം കൂടുതല്‍ അതിര്‍ത്തികളിലേക്കു വ്യാപിപ്പിക്കുകയാണ്. ഡല്‍ഹി-ആഗ്ര അതിര്‍ത്തിയും സ്തംഭിപ്പിച്ചേക്കും. ഡല്‍ഹിയിലെ ഐടിഒയ്ക്കു സമീപം ഷഹീദ് പാര്‍ക്കില്‍ തൊഴിലാളി സംഘടനകളും മറ്റും ഐക്യദാര്‍ഢ്യപ്രതിഷേധം നടത്തും. ഷാജഹാന്‍പുരില്‍ നടന്ന പ്രക്ഷോഭത്തില്‍ എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയിലെ എംപി ഹനുമാന്‍ ബേനിവാള്‍ പങ്കെടുത്തു.
ഹരിയാണയിലെ റിവാഡിയില്‍ ഡല്‍ഹിജയ്പുര്‍ ദേശീയപാതാ ഉപരോധത്തിന് കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള, ജോ. സെക്രട്ടറി വിജു കൃഷ്ണന്‍, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമൂഹികപ്രവര്‍ത്തക മേധാ പട്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറു കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കു തിരിച്ചു. ഗുരുഗ്രാം അതിര്‍ത്തിയില്‍ സുരക്ഷയ്ക്കായി നാലായിരത്തിലേറെ പൊലീസുകാരെ വിന്യസിച്ചു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പഞ്ചാബ് ജയില്‍ ഡിഐജി ലഖ്‌വീന്ദര്‍ സിങ് ജാഖര്‍ രാജിവെച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates