ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം മൂന്നംഗസമിതി അന്വേഷിക്കും. ജസ്റ്റിസ് എസ്.എ ബോംബ്ഡെയുടെ നേതൃത്വത്തിലാണ് ആഭ്യന്തരഅന്വേഷണം നടക്കുക. അന്വേഷണസമിതിയില്‍ ജസ്റ്റിസ് എന്‍.വി രമണയും ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും ഉൾപ്പെടുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് സത്യവാങ്മൂലം നല്‍കിയ അഭിഭാഷകനോട് നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകന്‍ ഉത്സവ് സിങ് ബയന്‍സ് നാളെ രാവിലെ പത്തരയ്‍ക്ക് ഹാജരാകണമെന്ന് മൂന്നംഗ ബെഞ്ച് നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസിനെ കുടുക്കാന്‍ ജഡ്ജിമാരും ശ്രമിക്കുന്നുണ്ടെന്ന് ബയന്‍സ് ആരോപിച്ചിട്ടുണ്ട്. ഇതില്‍ വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റസിനെതിരെ മുന്‍ ജീവനക്കാരി ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ബയന്‍സ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്.
സുപ്രീം കോടതിയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റായി 2014 മേയ് മുതൽ കഴിഞ്ഞ ഡിസംബർ 21 വരെ പ്രവർത്തിച്ചയാളാണു പരാതിക്കാരി. ചീഫ് ജസ്റ്റിസിനെതിരെ ആരോപണവുമായി കഴിഞ്ഞ ദിവസമാണു സുപ്രീം കോടതിയിലെ 22 ജഡ്ജിമാർക്കു പരാതി അയച്ചത്. വാദങ്ങൾക്കു പിൻബലമായുള്ള രേഖകൾ സഹിതം വിശദമായ സത്യവാങ്മൂലവും നൽകി
ആരോപണങ്ങൾ ഇവ– ഒക്ടോബർ 11നു ചീഫ് ജസ്റ്റിസ് ഒൗദ്യോഗിക വസതിയിൽവച്ച് തന്നോടു മോശമായി പെരുമാറി; 3 മാസത്തിനുശേഷം ജോലിയിൽനിന്നു പുറത്താക്കി; സുപ്രീം കോടതി ജീവനക്കാരനും ഭിന്നശേഷിക്കാരനുമായ സഹോദരൻ, പൊലീസ് ഹെഡ്കോൺസ്റ്റബിൾമാരായ ഭർത്താവ്, ഭർതൃസഹോദരൻ എന്നിവർ സസ്പെൻഷനിലായി; കെട്ടിച്ചമച്ച കൈക്കൂലിക്കേസിലൂടെ തന്നെയും കുടുംബത്തെയും തുടർന്നും വേട്ടയാടി. താനാണ് ദുരനുഭവം നേരിട്ടതെങ്കിലും ചീഫ് ജസ്റ്റിസിന്റെ ഭാര്യ തന്നെക്കൊണ്ട് മൂക്ക് നിലത്തുമുട്ടിച്ച് മാപ്പുപറയിച്ചതായും ആരോപണമുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates