ന്യൂഡൽഹി: രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയത്തിൽ ചൈനീസ് ഭാഷയെ കേന്ദ്ര സർക്കാർ ഒഴിവാക്കി. വിദേശ ഭാഷകളുടെ പട്ടികയിൽ നിന്നാണ് ചൈനീസ് ഭാഷയെ സർക്കാർ ഒഴിവാക്കിയത്. സെക്കൻഡറി സ്കൂൾ തലത്തിലെ വിദ്യാർഥികൾക്ക് ലോക സംസ്കാരത്തെക്കുറിച്ച് മനസിലാക്കാനും ആഗോള വിജ്ഞാനം സമ്പന്നമാക്കാനും ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് പഠിക്കാനുള്ള വിദേശ ഭാഷകളുടെ പട്ടികയിലാണ് നേരത്തെ ചൈനീസ് ഭാഷയെ ഉൾപ്പെടുത്തിയത്. ഇതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം കേന്ദ്രം പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പട്ടികയിൽ ചൈനീസ് ഭാഷ ഇടംപിടിച്ചിരുന്നു. എന്നാൽ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കറും രമേഷ് പൊക്രിയാലും ബുധനാഴ്ച പുറത്തിറക്കിയ '2020 വിദ്യാഭ്യാസ നയത്തിൽ' ചൈനീസ് ഭാഷ ഇടംപിടിച്ചില്ല. ചൈനീസിനെ ഒഴിവാക്കി ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, കൊറിയൻ, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ, തായ് എന്നീ വിദേശ ഭാഷകളാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടത്. ചൈനീസ് ഭാഷയെ ഒഴിവാക്കാനുള്ള കൃത്യമായ കാരണമെന്തെന്ന് വ്യക്തമല്ല.
ലഡാക്കിലെ ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. ടിക്‌ടോക് വിചാറ്റ് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിക്കുന്ന സാഹചര്യവുമുണ്ടായി. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ നയത്തിൽ ചൈനീസ് ഭാഷയെ ഒഴിവാക്കിയുള്ള നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates