മുംബൈ: മഹാരാഷ്ട്രയിൽ ജൂൺ 30ന് ശേഷവും ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്തെ കോവിഡ് 19 രോഗികൾ ദിനംപ്രതി വർധിക്കുന്നതിനാൽ ലോക്ഡൗൺ പിൻവലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ചെറിയ ഇളവുകളോടെയാകും ലോക്ഡൗൺ തുടരുകയെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മുതൽ മുംബൈയിൽ ബാർബർ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിരുന്നു.
'ആദ്യം നാം വ്യക്തിപരമായി കണ്ടുമുട്ടുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരുടെയും സാഹചര്യം ഒരുപോലെയാണ്. നമുക്ക് ലോക്ഡൗൺ എന്ന വാക്കുമാറ്റിവെക്കാം. നമുക്ക് അൺലോക്കിങ്ങിനെ കുറിച്ച് സംസാരിക്കാം. വളരെ ശ്രദ്ധാപൂർവമാണ് ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്'.
'ഇന്നു മുതൽ ബാർബർ ഷോപ്പുകൾ തുറന്നു. കടകളും ഓഫീസുകളും ഇതിനകം തുറന്നു കഴിഞ്ഞു. എന്നാൽ വൈറസിനെ നാം അതിജീവിച്ചിട്ടില്ല. ജൂൺ 30 ന് ശേഷം എല്ലാം പഴയ നിലയിലാകുമെന്ന് കരുതരുത്. ഞാൻ നിങ്ങളോട് വീട്ടിലിരിക്കാനാണ് ആവശ്യപ്പെട്ടത്. ഇന്നും ഞാൻ പറയുന്നു അനാവശ്യമായി പുറത്തുപോകരുത്'- താക്കറെ പറഞ്ഞു.
സംസ്ഥാനത്ത് 1,59,133 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ റിപ്പോർട്ട് ചെയ്ത 5,318 പുതിയ കേസുകളിൽ1,460 ഉം മുംബൈയിൽ നിന്നാണ്. 73,747 പേർക്കാണ് മുംബൈയിൽ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് 4282 പേർ മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates