ന്യൂഡൽഹി: അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനം മാറാൻ പൂജയും സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാജസ്ഥാനിലും ബംഗളൂരൂവിലുമടക്കം രാഹുല്‍ രാജിവെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ രംഗത്തെത്തിക്കഴിഞ്ഞു. രാജസ്ഥാനിലെ ജയ്പൂരിലാണ് രാഹുല്‍ ഗാന്ധിയുടെ മനസ്സ് മാറാന്‍ പ്രവര്‍ത്തകര്‍ യാഗം നടത്തിയത്. കെപിസിസി ആസ്ഥാനത്തിന് സമീപമായിരുന്നു യാഗം. രാജി തീരുമാനം മാറ്റുന്നതുവരെ യാഗം തുടരുമെന്നാണ് കോണ്‍ഗ്രസ് വക്താവ് ഗോപാല്‍ ദേല്‍വാൽ അറിയിച്ചത്.
രാഹുല്‍ തീരുമാനം മാറ്റണമെന്നും രാജിവെയ്ക്കരുതെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിലെ പാർട്ടി ആസ്ഥാനത്തും പ്രവർത്തകർ എത്തി. രാഹുല്‍ സ്ഥാനം രാജിവെക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം പാസാക്കി.
ദേശീയ നേതാക്കള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ രംഗത്തെത്തിയെങ്കിലും രാജി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് രാഹുലിന്റെ നിലപാട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമെ, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ എന്നിവരും രാഹുൽ രാജിവയ്ക്കേണ്ടതില്ലെന്ന അഭിപ്രായം തുറന്നുപറഞ്ഞിട്ടുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത്, സിദ്ധരാമയ്യ എന്നിവരും രാഹുൽ രാജിവയ്ക്കേണ്ടതില്ലെന്ന അഭിപ്രായക്കാരാണ്. കഴിഞ്ഞ ദിവസം ഷീല ദീക്ഷിത് രാഹുലിനെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പാർട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധി ഏറ്റെടുക്കേണ്ടതില്ലെന്നാണ് സിദ്ധരാമയ്യയുടെ വാക്കുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates