ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് രോഗ മുക്തരാകുന്നവരുടെ തോത് 11.41 ശതമാനമായി. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 38 പേരാണ് മരിച്ചത്. 1076 പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി
രാജ്യത്തെ 170 ജില്ലകൾ തീവ്ര ബാധിത മേഖലകളാണ്. 207 ജില്ലകളെ രോഗം പടരാൻ സാധ്യതയുള്ള സ്ഥലങ്ങളായി ഇപ്പോൾ തരം തിരിച്ചിട്ടുണ്ട്. തീവ്ര ബാധിത മേഖലകൾക്കായി ആരോഗ്യ മന്ത്രാലയം മാർഗ രേഖ പുറത്തിറക്കി. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഹെൽത്ത് സെക്രട്ടറിമാരുമായി ക്യാബിനെറ്റ് സെക്രട്ടറി ഇന്ന് ചർച്ച നടത്തിയിരുന്നു.
കോവിഡ് പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തീവ്ര ബാധിത മേഖലകളിലേക്ക് പുറത്തു നിന്നുള്ളവരുടെ പ്രവേശനം കൃത്യമായി നിരീക്ഷിക്കും. തീവ്ര ബാധിത മേഖലകളിലെ എല്ലാ വീടുകളിലെയും താമസക്കാരുടെ ആരോഗ്യ സ്ഥിതിയും രോഗ ലക്ഷണം ഉള്ള ആളുകളുടെ സാമ്പിളും പരിശോധിക്കും.
കോവിഡ് ചികിത്സക്ക് മാത്രമായി പ്രത്യേകം ആശുപത്രി സ്ഥാപിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തണം. എല്ലാ ജില്ലകളിലും പ്രത്യേക നിരീക്ഷണം വേണം. ഏപ്രിൽ 20 വരെ കർശന നിയന്ത്രണം തുടരണം. ഹോട്ട് സ്‌പോട്ടുകളും ഗ്രീൻ സോണുകളും എല്ലാ ജില്ലകളിലും തരംതിരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates