ന്യൂഡൽഹി: ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാൻ ബ്രാഹ്മണർക്ക് മാത്രമേ അവകാശമുള്ളൂവെന്ന വിവാദ പരാമർശത്തിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സി പി ജോഷിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. ജോഷിയുടെ പരാമർശത്തിനെതിരേ ബിജെപി നൽകിയ പരാതിയിലാണ് നോട്ടീസ്. ഞായറാഴ്ച രാവിലെ പതിനൊന്നിനകം വിശദീകരണം നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ബ്രാഹ്മണരല്ലാത്ത നരേന്ദ്രമോദിക്കും ഉമാഭാരതിക്കും ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാനാകില്ലെന്നായിരുന്നു ജോഷിയുടെ വിവാദ പ്രസ്താവന. രാമക്ഷേത്ര വിഷയം സംഘ പരിവാര്‍ ഉയര്‍ത്തുമ്പോൾ ബാബ്‍റി മസ്ജിദ് തുറന്നു കൊടുത്തത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. രാമക്ഷേത്രം അയോധ്യയിൽ നിർമിക്കണമെങ്കിൽ രാജ്യത്ത് ഒരു കോൺഗ്രസ് പ്രധാനമന്ത്രി വരണമെന്നും ജോഷി പറയുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെയും ഉമാഭാരതിയുടെയും ജാതി പറഞ്ഞ് ഇരുവർക്കും ഹിന്ദു മതത്തെക്കുറിച്ച് പറയാൻ എന്ത് അവകാശമാണുള്ളതെന്ന് ജോഷി വോട്ടർമാരോട് ചോദിച്ചത്.
ജോഷിയുടെ പ്രസ്താവന പിന്നോക്ക വിഭാഗങ്ങളെയും ദളിതരെയും ഒപ്പം ചേര്‍ക്കാനുള്ള ശ്രമത്തിൽ തിരിച്ചടിയാകുമെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ജോഷിയെ തള്ളിപ്പറഞ്ഞ് പ്രസ്താവനയിറക്കി. ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ വികാരം മുറിപ്പെടുത്തുന്ന പ്രസ്താവന പാര്‍ട്ടി മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് രാഹുൽ ഗാന്ധി വിമര്‍ശിച്ചു. തെറ്റു മനസിലാക്കി ജോഷി മാപ്പു പറയണമെന്നും രാഹുൽ നിര്‍ദേശിച്ചു. രാഹുലിന്റെ കടുത്ത വിമർശനത്തെ തുടർന്ന് ജോഷി മാപ്പു പറയുകയും ചെയ്തു. മുൻ കേന്ദ്രമന്ത്രിയായ സിപി ജോഷി മുതിർന്ന കോൺഗ്രസ് നേതാവും നാഥ്ദ്വാരാ മണ്ഡലത്തിലെ സ്ഥാനാർഥിയുമാണ് .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates