ന്യൂഡൽഹി: ഗാന്ധിജിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ച ബിജെപി സ്ഥാനാർത്ഥി പ്രജ്ഞാ സിങ് താക്കൂറിനെതിരെ വിമർശനവുമായി സമാധാന നൊബേൽ ജോതാവ് കൈലാഷ് സത്യാര്‍ഥി. പ്രജ്ഞയെ പോലുള്ളവർ ഇന്ത്യയുടെ ആത്മാവിനെ വധിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഗോഡ്സെ ഗാന്ധിയുടെ ശരീരത്തെയാണ് കൊലപ്പെടുത്തിയത്. എന്നാൽ പ്രജ്ഞയെ പോലുള്ളവർ ഗാന്ധിയുടെ ആത്മാവിനെയും അഹിംസ, സമാധാനം, സഹിഷ്ണുത എന്നിവയെയും വധിക്കാനാണ് ശ്രമിക്കുന്നത്. ഗാന്ധിജി രാഷ്ട്രീയത്തിനും പാർട്ടികൾക്കും മുകളിലാണ്. ചെറിയ നേട്ടങ്ങൾക്കു വേണ്ടിയുള്ള ആഗ്രഹങ്ങൾ ഉപേക്ഷിച്ച് ബിജെപി നേതൃത്വം ഇത്തരക്കാരെ ഒഴിവാക്കി രാജധർമം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം നാഥുറാം ഗോഡ്സെയെ പിന്തുണച്ചുളള പ്രജ്ഞ സിങ് താക്കൂറിന്റെ പ്രസ്താവന വിവാദമായിരുന്നു. പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി അനന്ത കുമാർ ഹെഗ്ഡെയും രംഗത്തുവന്നു. ഇതിനിടെ, രാജീവ് ഗാന്ധിയെയും ഗോഡ്‌സെയെയും താരതമ്യം ചെയ്തുകൊണ്ടുളള ബിജെപി നേതാവ് നളിൻ കുമാർ കട്ടീലിന്റെ പ്രസ്താവനയും വിവാദമായി. ഗോഡ്‌സെ ഒരാളെ കൊലപ്പെടുത്തി. കസബ് 72 പേരെ കൊലപ്പെടുത്തി. രാജീവ് ഗാന്ധി 17000 പേരെ കൊലപ്പെടുത്തി. ഇതില്‍ ആരാണ് കൂടുതല്‍ ക്രൂരനെന്ന് നിങ്ങള്‍ വിലയിരുത്തൂ എന്നായിരുന്നു കട്ടീലിന്റെ ട്വീറ്റ്. മൂവരുടെയും പ്രസ്താവനകൾ തിരിച്ചടിയാകുമെന്ന് കണ്ട് ബിജെപി നേതൃത്വം ഇവരോട് വിശദീകരണം ആവശ്യപ്പെട്ടു. ഈ പ്രസ്താവനകൾ പാർട്ടിയുടേതല്ല. അവരുടെ വ്യക്തിപരമായ അഭിപ്രായമാണ് എന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.
വിവാദ പ്രസ്താവനകള്‍ നടത്താനിടയായ കാരണം സംബന്ധിച്ച് പ്രജ്ഞാ സിംഗ് ഠാക്കൂര്‍, അനന്ത കുമാര്‍ ഹെഗ്‌ഡെ എന്നിവരോട് അച്ചടക്ക സമിതി വിശദീകരണം തേടുമെന്നാണ് അമിത് ഷാ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates