തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ചാഞ്ചാട്ട സ്വഭാവം പുലര്‍ത്തുന്ന 10 സീറ്റുകള്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് നിര്‍ണായകമാകും. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടിങ്ങ് പാറ്റേണുകള്‍ നോക്കുമ്പോള്‍, ആറ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുറഞ്ഞത് 10 സ്വിങ് മണ്ഡലങ്ങള്‍ കേരളത്തില്‍ ഉണ്ട്.
അവിടെ മൂന്ന് മുന്നണികള്‍ക്കും ഏതാണ്ട് തുല്യമായ പിന്തുണയുമുണ്ട്. അതിനാല്‍ ഏതുമുന്നണി അധികാരത്തിലേറണം എന്നതില്‍ ഈ സീറ്റുകള്‍ നിര്‍ണായക പ്രധാന്യം വഹിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, പത്ത് സ്വിങ് സീറ്റുകളില്‍ ഏഴെണ്ണം നേടിയ ശേഷം സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് മൂന്നെണ്ണം മാത്രമാണ് നേടിയത്.
അതേസമയം, കഴിഞ്ഞ തവണ അഞ്ച് സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പ്രകടനം ഇത്തവണ രാഷ്ട്രീയ നിരീക്ഷകര്‍ ആകാംക്ഷയോടെയാണ് നോക്കുന്നത്. ഈ സീറ്റുകളിലെ എന്‍ഡിഎയുടെ പ്രകടനം എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഭാഗ്യ-നിര്‍ഭാഗ്യങ്ങളില്‍ നിര്‍ണായകമാകും. മഞ്ചേശ്വരം, പാലക്കാട്, തൃശൂര്‍, ആറന്മുള, കരുനാഗപ്പള്ളി, വര്‍ക്കല, തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം എന്നിവയാണ് സ്വിങ് മണ്ഡലങ്ങള്‍.
കര്‍ണ്ണാടക അതിര്‍ത്തിയായ മഞ്ചേശ്വരത്ത് മുസ്ലിം ലീഗും ബിജെപിയും തമ്മിലാണ് പോരാട്ടം. 2016 ലും 2021 ലും നേരിയ വ്യത്യാസത്തിനാണ് ബിജെപിക്ക് വിജയം നഷ്ടമായത്. 2016 ല്‍ ബിജെപിയുടെ കെ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍, 2021 ല്‍ സുരേന്ദ്രന്‍ 855 വോട്ടുകള്‍ക്കാണ് തോറ്റത്. മൂന്നാം തവണയെങ്കിലും ജയം നേടുകയെന്ന ലക്ഷ്യത്തോടെ കെ സുരേന്ദ്രന്‍ ഇത്തവണയും മത്സരരംഗത്തുണ്ട്.
പാലക്കാട്ട് കോൺഗ്രസും ബിജെപിയും ആധിപത്യത്തിനായി പോരാട്ടത്തിലാണ്. ഇത്തവണ മത്സരം കോൺഗ്രസ് സ്ഥാനാർത്ഥി രമേശ് പിഷാരടിയും ബിജെപിയുടെ ശോഭ സുരേന്ദ്രനും തമ്മിലാണ്. മധ്യ കേരളത്തിൽ ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃശൂർ. 2021 ൽ സിപിഐയുടെ പി ബാലചന്ദ്രൻ 946 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തിയത്.
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഐ 34.25% വോട്ടുകൾ നേടിയപ്പോൾ, കോൺഗ്രസ് 33.52% വോട്ടുകൾ നേടി. ബിജെപി 31.30% വോട്ടുകൾ നേടി. ഇത്തവണ ബിജെപി പത്മജയെ മത്സരിപ്പിക്കുന്നതോടെ സാഹചര്യം പ്രവചനാതീതമാണ്.
ജാതി-മത സമവാക്യങ്ങൾ വിജയിയെ തീരുമാനിക്കുന്ന മറ്റൊരു മണ്ഡലമാണ് ആറന്മുള. മന്ത്രി വീണാ ജോർജ്, കോൺഗ്രസിന്റെ അബിൻ വർക്കി, ബിജെപിയുടെ കുമ്മനം രാജശേഖരൻ എന്നിവരാണ് ആറന്മുളയിൽ മാറ്റുരയ്ക്കുന്നത്. മന്ത്രി വി ശിവൻകുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കോൺഗ്രസിലെ കെ എസ് ശബരീനാഥനും മത്സരിക്കുന്ന നേമമാണ് കേരളം ഉറ്റുനോക്കുന്ന മറ്റൊരു സുപ്രധാന മണ്ഡലം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates