കൊച്ചി: സഹോദരൻ അലനും ബന്ധുവായ പെൺകുട്ടിക്കുമൊപ്പം പതിവുപോലെ വ്യായാമം ചെയ്തശേഷം വിശ്രമിക്കവെയായിരുന്നു 18കാരിയായ ഐറിന്റെ ദാരുണാന്ത്യം. വ്യായാമത്തിന് ശേഷം ടെറസിലെ പാരപ്പെറ്റിനോട് ചോർന്നുള്ള ടൈലിട്ട ബെഞ്ചിൽ ഇരിക്കുകയായിരുന്നു ഐറിൻ. കാലുകൾ ബഞ്ചിൽ കയറ്റിവച്ച് ഹെഡ്ഫോണിൽ പാട്ടുകേട്ടിരുന്നു. ഇതിനിടെ ബന്ധുവിന്റെ വിളികേട്ട് ചാടിയെഴുന്നേറ്റപ്പോൾ കാൽവഴുതി പിന്നോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
എറണാകുളം ചിറ്റൂർ റോഡിൽ ശാന്തി തോട്ടക്കാട്ട്ഫ്ലാറ്റിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. ബന്ധുക്കൾ ഉടൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി സ്വദേശികളാണ് റോയ് കെ ഊക്കൻ- ബെൻസി ദമ്പതികളുടെ ഇളയമകളാണ് ഐറിൻ. കഴിഞ്ഞ ജനുവരിയിലാണ് കൊച്ചിയിലെ ഫ്ലാറ്റിൽ ഇവർ താമസം തുടങ്ങിയത്. റിയാദിൽ ജോലി ചെയ്യുകയാണ് റോയ്.
മൂന്നാം നിലയിലാണ് ഐറിന്റെ കുടുംബം താമസിക്കുന്നത്. ടെറസിൽ നിന്ന് താഴേക്ക് വീണ ഐറിൻ ആറാം നിലയുടെ സൈഡ് മേൽക്കൂരയിൽ തലയിടിച്ചുവീണ് ഫ്ലാറ്റിനോട് ചേർന്നുള്ള കാർപോർച്ചിന്റെ മുകളിൽ പതിച്ചു. കാർപോർച്ചിന്റെ ഷീറ്റ് തകർന്നാണ് നിലത്തുവീണത്. തലയ്ക്കായിരുന്നു ഗുരുതര പരിക്ക്. പ്ലസ് ടു പരീക്ഷയിൽ 97 ശതമാനം മാർക്കോടെ ജയിച്ച സന്തോഷം മായും മുമ്പേയാണ് ദാരുണ സംഭവം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates